എന്‍ആര്‍സി കരട് പട്ടിക രാഷ്ട്രീയവത്കരിക്കരുത് ; ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: അസമില്‍ പൗരന്‍മാരുടെ ദേശീയ രജിസ്റ്ററിന്റെ (എന്‍ആര്‍സി) കരട് പട്ടിക രാഷ്ട്രീയവത്കരിക്കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. എന്‍ആര്‍സിയുടെ നടപടിയില്‍ കേന്ദ്രത്തിന് യാതൊരു പങ്കുമില്ലെന്നും ഇത് സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്നും രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ വ്യക്തമാക്കി. എന്‍ആര്‍സിയുടെ അവസാന കരട് പട്ടികയെ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും രൂക്ഷമായി വിമര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.

അതേസമയം പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കെതിരെ ഉടന്‍ തന്നെ നടപടിയെടുക്കില്ലെന്ന് രാജ്നാഥ് സിംഗ് അറിയിച്ചിരുന്നു. 40 ലക്ഷം ആളുകളാണ് പട്ടികയില്‍ ഉള്‍പ്പെടാത്തത്. 1951 നു ശേഷം ആദ്യമായി പരിഷ്‌ക്കരിച്ച ചഞഇ യുടെ കരട് പട്ടികയിലാണ് ഇത്രയധികം ആളുകള്‍ ഉള്‍പ്പെടാത്തത്. അസമില്‍ ആകെയുള്ള 3.29 കോടി ജനങ്ങളില്‍ 2.89,83,677 ജനങ്ങള്‍ പൗരത്വം തെളിയിച്ചു കഴിഞ്ഞു. പൗരത്വ രജിസ്റ്ററില്‍നിന്ന് പുറത്താകുന്നവര്‍ക്ക് ആഗസ്റ്റ് 30 വരെ പരാതിയറിയിക്കാം.

കഴിഞ്ഞ ഡിസംബര്‍ 31ന് അര്‍ധ രാത്രിയാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ ആദ്യ കരട് പട്ടിക പുറത്ത് വിട്ടത്. ഈ പട്ടികയില്‍ സംസ്ഥാനത്ത് ആകെയുള്ള 3.29 കോടി ജനങ്ങളില്‍ 1.9 കോടി പേര്‍ ഇടം പിടിച്ചിരുന്നു. അവശേഷിക്കുന്ന ഒന്നരക്കോടി ജനങ്ങളുടെ ഭാവി നിര്‍ണയിക്കുന്നതാണ് ഇന്ന് പ്രഖ്യാപിക്കുന്ന അന്തിമ കരട് പട്ടിക. അതേസമയം ഇന്ന് പുറത്തിറങ്ങുന്ന പട്ടികയില്‍ ഒന്നര ലക്ഷത്തോളം പേര്‍ പുറത്തായേക്കുമെന്നാണ് സൂചന.

Top