അസം ദേശീയ പൗരത്വ രജിസ്റ്റര്‍ ; പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം

Loksabha

ന്യൂഡല്‍ഹി: അസം ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം. തൃണമൂല്‍ അംഗങ്ങളടെ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ട് മണിവരെ നിര്‍ത്തിവെച്ചിരിക്കുകയാണ്‌.

കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദുത്വ പ്രീണനത്തിന്റെ ഭാഗമായാണ് അസമില്‍ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഭാഷയുടെ മതത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു ജനതയെ മാറ്റിനിര്‍ത്തി പുറത്താക്കാനാണ് സര്‍ക്കാര്‍ ശ്രമം. വിഷയം രാജ്യസഭയില്‍ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നും തൃണമൂല്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. 40 ലക്ഷം ജനങ്ങളെ അഭയാര്‍ത്ഥികളാക്കുന്ന സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസും സിപിഎമ്മും ലോക്‌സഭയില്‍ വ്യക്തമാക്കി.

എന്നാല്‍, സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ നടപടിയെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ മറുപടി നല്‍കി. നിലവില്‍ പട്ടികയില്‍ ഇടംപിടിക്കാത്തവര്‍ക്ക് ഒരു മാസത്തിലധികം സമയം പരാതി അറിയിക്കാന്‍ അനുവദിച്ചിട്ടുണ്ടെന്നും ഇനി വരാനിരിക്കുന്ന അന്തിമ പട്ടികയില്‍ നിന്ന് പുറത്താകുന്നവര്‍ക്ക് പിന്നീട് വിദേശ കാര്യ വിഷയങ്ങള്‍ക്കുള്ള ട്രൈബ്യൂണലിനെ സമീപിക്കാമെന്നും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടിക ഇന്നാണ് പുറത്തിറങ്ങിയത്. 40 ലക്ഷം പേരാണ് പട്ടികയില്‍ നിന്നും പുറത്തായിട്ടുള്ളത്. നാഷണല്‍ രജിസ്റ്ററി ഓഫ് സിറ്റിസണ്‍ ആണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. അസമില്‍ ആകെയുള്ള 3.29 കോടി ജനങ്ങളില്‍ 2.89,83,677 ജനങ്ങള്‍ പൗരത്വം തെളിയിച്ചു.

ഉടനെ നാടുകടത്തല്‍ നടപടികളുണ്ടാകില്ലെന്നാണ് സംസ്ഥാന അധികാരികള്‍ നല്‍കുന്ന വിവരം. പൗരത്വ രജിസ്റ്ററില്‍നിന്ന് പുറത്താകുന്നവര്‍ക്ക് ആഗസ്റ്റ് 30 വരെ പരാതിയറിയിക്കാം.

കഴിഞ്ഞ ഡിസംബര്‍ 31 ന് അര്‍ധ രാത്രിയാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ ആദ്യ കരട് പട്ടിക പുറത്ത് വിട്ടിരുന്നത്. ഈ പട്ടികയില്‍ സംസ്ഥാനത്ത് ആകെയുള്ള 3.29 കോടി ജനങ്ങളില്‍ 1.9 കോടി പേര്‍ ഇടം പിടിച്ചിരുന്നു. അവശേഷിക്കുന്ന ഒന്നരക്കോടി ജനങ്ങളുടെ ഭാവി നിര്‍ണയിക്കുന്നതാണ് ഇന്ന് പ്രഖ്യാപിക്കുന്ന അന്തിമ കരട് പട്ടിക.

അതേസമയം ഇന്ന് പുറത്തിറങ്ങുന്ന പട്ടികയില്‍ ഒന്നര ലക്ഷത്തോളം പേര്‍ പുറത്തായേക്കുമെന്നാണ് സൂചന. പൗരത്വം തെളിയിക്കാന്‍ അസമിലെ ജനങ്ങള്‍ക്ക് കൃത്യമായ അവസരം ലഭിച്ചില്ലെന്ന് ആരോപണവുമുണ്ട്. 50,000 ത്തോളം സ്ത്രീകള്‍ ഉള്‍പ്പടെ 1.5 ലക്ഷത്തോളം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉള്ളത്.

പട്ടിക പുറത്തിറങ്ങുന്നതിന്റെ ഭാഗമായി 22,000 പാരാമിലിട്ടറി ഉദ്യോഗസ്ഥരെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. അസമിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി.

ബംഗാളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ചൊല്ലി പ്രതിഷേധങ്ങള്‍ ഉടലെടുത്തതോടെയാണ് അസമില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. 1971 ന് ശേഷം ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരെയാണ് പൗരത്വ രജിസ്‌ട്രേഷന്‍ പട്ടിക ബാധിക്കുക.

ജൂണ്‍ 30 ആയിരുന്നു പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി അനുവദിച്ചിരുന്ന അവസാന തീയതി. എന്നാല്‍ സംസ്ഥാനത്തുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇത് ഒരുമാസം കൂടി നീട്ടി നല്‍കുകയായിരുന്നു.

Top