അസമില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; കനത്ത പോളിങ്

 അസം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടമായ ചൊവ്വാഴ്ച രാവിലെ 9.30 വരെ 12.83 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വന്‍ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.  40 നിയമസഭാ മണ്ഡലങ്ങളിലായി 337 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്.

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേര്‍ക്കുനേരെയുള്ള പോരാട്ടമാണ് അസമില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും.  40,11,539 പുരുഷന്മാരും 39,07,963 സ്ത്രീകളും, 139 ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പ്പെടെ 79,19,641 വോട്ടര്‍മാരാണ് പോളിങ് ബൂത്തിലെത്തുക. സംസ്ഥാനത്ത് 11,401 പോളിങ് ബൂത്തുകള്‍ സജ്ജമാണ്.

പോളിങ് സ്റ്റേഷനുകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ പാര്‍ട്ടിയായ എജെപി 22 സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. 126 സ്വതന്ത്രന്മാരും, 25 വനിത സ്ഥാനാര്‍ഥികളും, 20 സിറ്റിങ് എംഎല്‍എമാരും മത്സരരംഗത്തുണ്ട്. മാര്‍ച്ച് 27നും ഏപ്രില്‍ ഒന്നിനുമാണ് ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പുകള്‍ നടന്നത്.

 

Top