ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രക്ഷോഭങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായി തുടരുന്നു. ഇന്ന് അസമിലെ എല്ലാ ജില്ലകളിലും ഓള് അസം സ്റ്റുഡന്റ്സ് യൂണിയന് സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും.
ഞായറാഴ്ച സിനിമാ താരങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. തിങ്കളാഴ്ച വീണ്ടും സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താനും ഓള് ഇന്ത്യാ സ്റ്റുഡന്റ്സ് യൂണിയന് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ ഇന്നു മുതല്‍ പരീക്ഷകള്‍ ബഹിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രക്ഷോഭകാരികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് അസം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ പലയിടങ്ങളിലും തുടരുകയാണ്. അഞ്ച് പ്രക്ഷോഭകരാണ് ഇതുവരെ സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
അർധ സൈനിക വിഭാഗങ്ങൾക്ക് പുറമെ കരസേനയേയും ക്രമസമാധാന പ്രശ്നങ്ങൾ നേരിടാൻ വിന്യസിച്ചിരിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി ബന്ദിന് സമാനമായ പ്രതീതിയായിരുന്നു അസമിൽ. ഇന്നു വൈകീട്ടോടെ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ പിൻവലിച്ചേക്കുമെന്നാണ് സൂചന. പെട്രോൾ പമ്പുകള്‍ അടക്കമുള്ള അവശ്യ കേന്ദ്രങ്ങളും ഇന്നുമുതൽ പ്രവർത്തിച്ചേക്കും. ബില്ലിനെ ചൊല്ലി അസം സർക്കാരിനകത്തും വലിയ ഭിന്നതയാണ് ഉയരുന്നത് .
പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ മേഘാലയ, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള സന്ദര്‍ശനം ആഭ്യന്തര മന്ത്രി അമിത് ഷാ ഉപേക്ഷിച്ചു. മേഘാലയയിലെയും അരുണാചലിലെയും ക്രമസമാധാന നില വിലയിരുത്താനും പ്രക്ഷോഭ രംഗത്തുള്ള നേതാക്കളുമായി സംസാരിക്കാനുമാണ് ആഭ്യന്തരമന്ത്രി പ്രധാനമായും സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്.