അഫ്‌സ്പ നിയമം ; സൈന്യത്തെ ഭാഗികമായി പിന്‍വലിക്കാന്‍ ആസാമും അരുണാചലും

ന്യൂഡല്‍ഹി: അഫ്‌സ്പ നിയമ പ്രകാരം വിന്യസിച്ചിരിക്കുന്ന സൈന്യത്തെ ഭാഗികമായി പിന്‍വലിക്കാനൊരുങ്ങി ആസാമും അരുണാചല്‍ പ്രദേശും.

കഴിഞ്ഞ 27 വര്‍ഷമായി ആസാം സംസ്ഥാനം മൊത്തത്തില്‍ അഫ്‌സ്പ നിയമത്തിന്‍ കീഴിലാണ് വരുന്നത്. ആസാമുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചലിലെ മൂന്ന് ജില്ലകളും സംസ്ഥാനത്തെ 16 പോലീസ് സ്‌റ്റേഷന്‍ പരിധികളും നിയമത്തിന് കീഴില്‍ വരുന്നതാണ്.

അഫ്‌സ്പ മൂന്നുമാസമായി കുറയ്ക്കുകയും പിന്നീട് പൂര്‍ണമായും പിന്‍വലിക്കാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ അരുണാചല്‍ പ്രദേശിന്റെയും അസാമിന്റെയും കാര്യത്തിലാണ് തീരുമാനമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിയമം ലംഘിക്കുന്നവരെ സായുധസേനയ്ക്ക് എപ്പോള്‍ വേണമെങ്കിലും അറസ്റ്റു ചെയ്യാനും കേസ് എടുക്കാതെ തടവില്‍ വയ്ക്കാനും വെടിവയ്ക്കാനും അധികാരം നല്‍കുന്ന നിയമമാണ് 1958ല്‍ നിലവില്‍ വന്ന അഫ്‌സ്പ.

നാഗാലാന്‍ഡ്,ആസാം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശിന്റെ ചിലഭാഗങ്ങള്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് അഫ്‌സ്പ നിലനില്‍ക്കുന്നത്.

ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ സാധാരണ ജീവിതം നയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇതുസംബന്ധിച്ച നടപടി ഉടന്‍ ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറിയിച്ചു.

Top