നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ നിലപാടിലുറച്ച് അശോക് ലവാസ

ന്യൂഡല്‍ഹി : നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ തന്‍റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന നിലപാടിലുറച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ. തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്നും അത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ലവാസ നിലപാടെടുത്തു.

മറ്റ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചത് സുപ്രീംകോടതി ഇടപെടല്‍ കാരണമാണെന്നും ലവാസ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗം ചേരാനിരിക്കെയാണ് ലവാസ നിലപാട് വ്യക്തമാക്കിയത്.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ പ്രശ്നം തീർക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വിളിച്ച യോഗം ഇന്ന് ചേരും. മോദിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ വിട്ടു നിന്നതോടെയാണ് കമ്മീഷന്‍ യോഗങ്ങള്‍ തടസ്സപ്പെട്ടിരുന്നത്.

ലവാസ ഉന്നയിച്ച പ്രശ്നങ്ങളും മറ്റ് പെരുമാറ്റച്ചട്ടലംഘന കേസുകളും ഇന്നത്തെ യോഗം പരിഗണിക്കും. രാവിലെ പതിനൊന്ന് മണിക്ക് യോഗം തുടങ്ങുമെന്നാണ് വിവരം.

നരേന്ദ്ര മോദിക്കും അമിത്ഷാക്കും ക്ലീന്‍ ചീറ്റ് നല്‍കിയ പല കേസുകളിലും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളോട് അശോക് ലവാസ വിയോജിച്ചിരുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ട് കമ്മീഷനിറക്കിയ ഉത്തരവുകളില്‍ അശോക് ലവാസയുടെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നില്ല. ഇതില്‍ കടുത്ത പ്രതിഷേധമാണ് അശോക് ലവാസക്കുണ്ടായിരുന്നത്.

തുടര്‍ന്ന് മെയ് മൂന്നിന് ശേഷമുള്ള കമ്മീഷന്‍ യോഗങ്ങളില്‍ ലവാസ വിട്ടുനിന്നു. ഇതോടെ കമ്മീഷന്റെ പല യോഗങ്ങളും മുടങ്ങി. തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണർ സുനിൽ അറോറ ലവാസയ്ക്ക് കത്തയച്ചിരുന്നു.

Top