‘ഉയരെ’യിലെ ഗോവിന്ദ് എന്റെ ഉള്ളിലും ഉണ്ടായിരുന്നുവെന്ന് നടന്‍ ആസിഫ് അലി. പണ്ട് കാമുകിയുമായി സംസാരിച്ചു കഴിഞ്ഞാലും വാട്‌സ്ആപ്പില്‍ ‘ലാസ്റ്റ് സീന്‍’ നോക്കാറുണ്ടായിരുന്നുവെന്നും താരം തുറന്നു പറയുന്നു. എന്നാല്‍ ഇന്ന് എല്ലാം മാറി കുറേക്കൂടി പക്വത വന്നുവെന്നും താരം പറഞ്ഞു.
ഉയരെ ചെയ്യുമ്പോള്‍ വലിയ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. ബോബിയും സഞ്ജയും മനു അശോകനും ചേര്‍ന്നെടുത്ത റിസ്‌കാണ് ഗോവിന്ദിനെ എന്നെ ഏല്‍പ്പിച്ചത്. ബോബി സഞ്ജയ്‌ക്കൊപ്പം നിര്‍ണായകം എന്ന സിനിമ ചെയ്തിട്ടുണ്ട്. അവര്‍ വിളിക്കുമ്പോള്‍ തന്നെ അറിയാം, നല്ലൊരു സിനിമ ആയിരിക്കുമെന്ന്. ആ ആത്മവിശ്വാസമുണ്ടായിരുന്നു. തിരക്കഥ കേട്ടപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു, ”ഈ കഥാപാത്രം ഞാന്‍ തന്നെ ചെയ്‌തോളാം, ഇതുപോലുള്ള ഒരുപാട് കാമുകന്മാരെ എനിക്ക് നന്നായി അറിയാം” എന്നും താരം വെളിപ്പെടുത്തി.
‘പനമ്പിള്ളി നഗറിലുള്ള ഒരു കോഫി ഷോപ്പില്‍ വെച്ചാണ് കഥ കേള്‍ക്കുന്നത്. ഞാനും പാര്‍വതിയും നേരത്തെ സുഹൃത്തുക്കളാണ്. പക്ഷേ ഫോണ്‍ വഴി ബന്ധങ്ങള്‍ സൂക്ഷിക്കുന്ന പതിവില്ല. കഥ കേട്ട് തിരിച്ചുപോകും വഴി ഞാന്‍ പാര്‍വതിയെ വിളിച്ചു. ഭാഗ്യത്തിന് പാര്‍വതി വേറാരോടോ സംസാരിക്കുകയായിരുന്നു. തുടര്‍ച്ചയായി നാല് തവണ വിളിച്ചപ്പോഴും കോള്‍ വെയിറ്റിങ്.
അപ്പോള്‍ തന്നെ പാര്‍വതി തിരിച്ചുവിളിച്ച് ‘ആസിഫ്, എന്തുപറ്റി’ എന്ന് ചോദിച്ചു. ‘എന്റെ കോള്‍ കണ്ടില്ലേ’ എന്നുചോദിച്ചു ഞാന്‍. ‘ഞാന്‍ മറ്റൊരു കോളിലായിരുന്നു’ എന്ന് പാര്‍വതി. ‘എന്റെ ഫോണ്‍ കണ്ടിട്ട് എന്താ എടുക്കാത്തത്’ എന്ന് ചോദിച്ച് ഞാന്‍ ചൂടായി. പാര്‍വതി ആകെ ടെന്‍ഷനടിച്ചു. എനിക്ക് വട്ടാണോ എന്ന് വിചാരിച്ചിട്ടുണ്ടാകണം. ഗോവിന്ദിന് മുന്നോടിയായുള്ള ഒരു പരീക്ഷണമായിരുന്നു അതെന്നും താരം പറഞ്ഞു.
എന്നാല്‍ എനിക്കൊരിക്കലും ഗോവിന്ദിനെ ന്യായീകരിക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് സിനിമയുടെ പ്രമോഷന്‍ പരിപാടികളിലും ഞാന്‍ പങ്കെടുക്കാതിരുന്നതെന്നും ആസിഫ് പറഞ്ഞു.