ഏഷ്യയിലെ ആദ്യശസ്ത്രക്രിയ ; കോവിഡ് രോഗിയുടെ ശ്വാസകോശം മാറ്റിവച്ചു

ചെന്നൈ: കോവിഡ് രോഗം ബാധിച്ച 48കാരന്റെ ശ്വാസകോശം ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചു. മസ്തിഷ്‌ക മരണം സംഭവിച്ച ചെന്നൈ സ്വദേശിയായ മുപ്പത്തിനാലുകാരന്റെ ശ്വാസകോശമാണ് മാറ്റിവച്ചത്. ഏഷ്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ കൊവിഡ് ബാധിച്ചയാളില്‍ ശ്വാസകോശം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയിരിക്കുന്നതെന്ന് ചെന്നൈ എംജിഎം ഹെല്‍ത്ത്‌കെയര്‍ അധികൃതര്‍ പറയുന്നു.

ജൂണ്‍ 8 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ജൂണ്‍ 20 ഓടെ ശ്വാസകോശത്തിന്റെ അവസ്ഥ തകാറിലാവുകയും ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അവസ്ഥ വീണ്ടും മോശമായതോടെ വിമാനമാര്‍ഗം ചെന്നൈയിലെത്തിക്കുകയുമായിരുന്നു. എംജിഎം ഹെല്‍ത്ത്‌കെയറിലെ വിദഗ്ധരായ ഡോക്ടര്‍മാരാണ് മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ശ്വാസകോശം മാറ്റിവെച്ച്‌ ഒരു ശ്രമം കൂടി നടത്തി നോക്കാം എന്ന് തീരുമാനിച്ചത്. തുടര്‍ന്ന് ശാസ്ത്രക്രിയയിലൂടെ ശ്വാസകോശം മാറ്റിവച്ചു.

ശ്വാസകോശം മാത്രമല്ല ഹൃദയം, രണ്ട് കൈകള്‍, ചര്‍മ്മം, കരള്‍ എന്നിങ്ങനെ എടുക്കാവുന്ന അവയവങ്ങളെല്ലാം നല്കാന്‍ മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ഭാര്യ സമ്മതപത്രം ഒപ്പിട്ടുനല്‍കിയിരുന്നു. ഇതനുസരിച്ച് ആഗസ്റ്റ് 27നാണ് നിര്‍ണായകമായ ശസ്ത്രക്രിയ നടന്നത്. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയെന്നും രോഗി ഐസിയുവില്‍ സുഖം പ്രാപിച്ചുവരികയാണെന്നും എംജിഎമ്മിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഇതേ ആശുപത്രിയില്‍ വച്ചു തന്നെയാണ് ഹൃദയം മാറ്റിവക്കല്‍ ശസ്ത്രക്രിയയും നടന്നത്. മുംബൈ സ്വദേശിനിയായ ഒരു യുവതിക്കാണ് യുവാവിന്റെ കൈകള്‍ പിടിപ്പിച്ചിരിക്കുന്നത്. അവയവങ്ങള്‍ സ്വീകരിച്ച രോഗികളും അവരുടെ ബന്ധുക്കളും ആശുപത്രി അധികൃതരും ഡോക്ടര്‍മാരുമെല്ലാം മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ഭാര്യയോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമുള്ള കടപ്പാട് അറിയിച്ചു.

Top