ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് മത്സരത്തില്‍ ;ഹാങ്ഷൂവില്‍ റെക്കോഡുകളുടെ പെരുമഴ

2023 ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഉദ്ഘാടന മത്സരത്തില്‍ ഹാങ്ഷൂവില്‍ റെക്കോഡുകളുടെ പെരുമഴ. നേപ്പാള്‍-മംഗോളിയ മത്സരത്തിലാണ് ടി20 ക്രിക്കറ്റിലെ വമ്പന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചത്. ലോക ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന ചരിത്ര നേട്ടമാണ് നേപ്പാള്‍ സ്വന്തമാക്കിയത്. നേപ്പാള്‍ ഓള്‍റൗണ്ടര്‍ ദീപേന്ദ്ര സിങ് ഐറി ടി20യിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറിയിലേക്ക് കുതിച്ചപ്പോള്‍ കുശാല്‍ മല്ല ഫോര്‍മാറ്റിലെ അതിവേഗ സെഞ്ചുറിയും സ്വന്തം പേരിലാക്കി.

കൂടാതെ ടി20 ക്രിക്കറ്റിലെ അതിവേഗ ഫിഫ്റ്റി നേപ്പാള്‍ താരം ദീപേന്ദ്ര സിങ് ഐറി കൈവശപ്പെടുത്തി. ഒന്‍പത് പന്തിലാണ് ഐറി അര്‍ധസെഞ്ചുറി നേടിയത്. എട്ട് സിക്സുകള്‍ ഉള്‍പ്പെട്ടതാണ് ഐറിയുടെ ഇന്നിങ്സ്. 2007 ടി-20 ലോകകപ്പില്‍ യുവരാജ് സിങ് ഇംഗ്ലണ്ടിനെതിരെ 12 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ പ്രകടനത്തെയാണ് ഐറി മറികടന്നത്. മത്സരത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ മംഗോളിയ 13.1 ഓവറില്‍ വെറും 41 റണ്‍സിന് ഓള്‍ഔട്ടായി. 273 റണ്‍സിനാണ് നേപ്പാളിന്റെ വമ്പന്‍ ജയം. ടി20യിലെ ഏറ്റവും വലിയ വിജയവും നേപ്പാള്‍ കൈക്കലാക്കി.

മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 314 റണ്‍സ് എന്ന പടുകൂറ്റന്‍ സ്‌കോറാണ് നേപ്പാള്‍ പടുത്തുയര്‍ത്തിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് എന്ന അഫ്ഗാനിസ്ഥാന്റെ റെക്കോര്‍ഡാണ് ഇവിടെ പഴങ്കഥയായത്. 50 പന്തില്‍ നിന്ന് 137 റണ്‍സുമായി പുറത്താകാതെ നിന്ന കുശാലാണ് നേപ്പാളിനെ റണ്‍മല കയറ്റിയത്. 34 പന്തില്‍ നിന്ന് 100 റണ്‍സ് പൂര്‍ത്തിയാക്കിയ താരം ടി20 ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറിയും സ്വന്തമാക്കി. 12 സിക്സും എട്ട് ഫോറുമാണ് കുശാല്‍ അടിച്ചുപറത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഡേവിഡ് മില്ലര്‍, എസ് വിക്രമശേഖര എന്നിവരുടെ റെക്കോര്‍ഡാണ് മറികടന്നത്. 35 പന്തിലായിരുന്നു ഇവരുടെ സെഞ്ചുറി.

 

Top