ഏഷ്യന്‍ ഗെയിംസ്: അശ്വാഭ്യാസത്തില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട വെള്ളിയുടെ ആവേശം. അശ്വാഭ്യാസം വ്യക്തിഗത ഇനത്തിലും, ടീം ഇനത്തിലുമാണ് ഇന്ത്യ വെള്ളി മെഡല്‍ നേടിയത്. വ്യക്തിഗത ഇനത്തില്‍ ഫവാദ് മിര്‍സയാണ് ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ സമ്മാനിച്ചത്.

1982നു ശേഷം ഈ ഇനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണിത്. ഇതോടെ, ഏഴു സ്വര്‍ണവും ഏഴു വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ ജക്കാര്‍ത്തയില്‍ ഇന്ത്യ 31 മെഡലുകള്‍ നേടി. അതേസമയം, ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റനില്‍ ചരിത്രമെഴുതി വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സൈന നെഹ്വാള്‍ സെമിഫൈനലിലെത്തി.

തായ്‌ലന്‍ഡിന്റെ ലോക നാലാം നമ്പര്‍ താരം റാച്ചനോക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സൈനയുടെ സെമിപ്രവേശം. സ്‌കോര്‍: 21- 18, 21- 16. ഇതോടെ സൈന വെങ്കലമെഡല്‍ ഉറപ്പാക്കി. ബാഡ്മിന്റന്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണിത്. ലോക ഒന്നാം നമ്പര്‍ താരമായ തായ്വാന്റെ തായ് സൂ യിങ്ങാണ് സെമിയില്‍ സൈനയുടെ എതിരാളിയായിരിക്കുന്നത്. അമ്പെയ്ത്ത് വനിതാ വിഭാഗം കോംപൗണ്ട് ടീം ഇനത്തിലും വെള്ളി മെഡല്‍ ഉറപ്പാക്കി ഇന്ത്യ ഫൈനലില്‍ കടന്നു. മുസ്‌കന്‍ കിരര്‍, മധുമിത, ജ്യോതി എന്നിവരുള്‍പ്പെട്ട ടീമാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ചൈനീസ് തായ്‌പേയിക്കെതിരെ 225- 222 എന്ന സ്‌കോറിനാണ് ഇന്ത്യ വിജയം നേടിയത്.

ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണ കൊറിയയാണ് ഇന്ത്യയുടെ എതിരാളികളാകുന്നത്. വനിതാ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജൗന മുര്‍മുര്‍, മലയാളി താരം അനു രാഘവന്‍ എന്നിവര്‍ ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. നാളെയാണ് ഫൈനല്‍ മത്സരം നടക്കുന്നത്.

Top