ഏഷ്യാ കപ്പിന് ഇന്ന് തുടക്കം; നേപ്പാള്‍ പാകിസ്ഥാനുമായി ഏറ്റുമുട്ടും

മുള്‍ട്ടാന്‍ : ഏഷ്യാ കപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കമാവും. ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാന്‍ ഉച്ചതിരിഞ്ഞ് മൂന്നിന് നേപ്പാളിനെ നേരിടും. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരാണ് ടൂര്‍ണമെന്റിലെ മറ്റ് ടീമുകള്‍ സെപ്റ്റംബര്‍ പതിനേഴിനാണ് ഫൈനല്‍. ഏഷ്യാ കപ്പില്‍ കിരീടം നിലനിര്‍ത്താനാണ് ഇന്ത്യ ഇറങ്ങുന്നത്. ശനിയാഴ്ച പാകിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. പരിക്കേറ്റ കെ എല്‍ രാഹുല്‍ ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരത്തില്‍ കളിക്കില്ല.

പൂര്‍ണമായും പാകിസ്ഥാനില്‍ നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റ് സുരക്ഷ കാരണങ്ങളെ തുടര്‍ന്നാണ് ഹൈബ്രിഡ് രീതിയിലേക്ക് മാറ്റിയത്. ഇന്ത്യന്‍ ടീമിനെ മത്സരങ്ങള്‍ക്കായി പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കുകയായിരുന്നു. പിന്നാലെ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ ടീം ഇന്ന് ശ്രീലങ്കയിലെത്തും. മലയാളി താരം സഞ്ജു സാംസണ്‍ ടീമിനൊപ്പമുണ്ട്. സ്റ്റാന്‍ഡ് ബൈ താരമായിട്ടാണ് സഞ്ജു ടീമിലുള്ളത്.

സഞ്ജു ഒരു മത്സരം പോലും കളിക്കാന്‍ സാധ്യതയില്ല. രാഹുലിന് പകരം ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയും. മധ്യനിരയിലായിരിക്കും താരം കളിക്കുക. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ശുഭ്മാന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. വിരാട് കോലി മൂന്നാമത് ബാറ്റിംഗിനെത്തും.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം : രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്. സ്റ്റാന്‍ഡ് ബൈ: സഞ്ജു സാംസണ്‍.

Top