ഏഷ്യന്‍ കപ്പ് : രണ്ടാം മത്സരത്തില്‍ ഇന്ത്യയെ അടിച്ചിട്ട് യുഎഇ

അബുദാബി: ഇരുപകുതികളുടെ അവസാന നിമിഷങ്ങളില്‍ ലഭിച്ച രണ്ട് അപ്രതീക്ഷിത അടികളില്‍ ഇന്ത്യ അടിതെറ്റി വീണു. എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് എയില്‍ ഇന്ത്യക്ക് ഏകപക്ഷീയമായ രണ്ടു ഗോളിന്റെ തോല്‍വി. ആതിഥേയരും റാങ്കിംഗില്‍ മുന്നിലുള്ള ടീമുമായ യുഎഇയോട് ഇന്ത്യ പൊരുതിത്തോറ്റു.

കളിയുടെ 41-ാം മിനിറ്റില്‍ ഖല്‍ഫാന്‍ മുബൈറക്കും 81-ാം മിനിറ്റില്‍ അലി മബ്ഹൂതും നേടിയ ഗോളിനായിരുന്നു ആതിഥേയരുടെ വിജയം.റാങ്കിംഗില്‍ 18 സ്ഥാനം മുന്നിലുള്ള എതിരാളികളെ വിറപ്പിക്കാനായെങ്കിലും തായ്‌ലന്‍ഡിനെതിരെ പുറത്തെടുത്ത പോരാട്ടവീര്യം ഇന്ത്യക്ക് ഇന്ന് നഷ്ടമായി. ഫുട്‌ബോള്‍ ഈശ്വരന്‍മാര്‍ നീലപ്പടയെ കൈവിടുക കൂടി ചെയ്തതോടെ ദുരന്തം പൂര്‍ണമായി.

ഉറപ്പായ നാല് ഗോള്‍ അവസരങ്ങളാണ് ഇന്ത്യക്ക് നഷ്ടമായത്. അതില്‍ രണ്ടെണ്ണം ക്രോസ് ബാറില്‍ തട്ടി അവിശ്വസനീയമായ രീതിയില്‍ പുറത്തേക്കുപോയി.കളിയുടെ തുടക്കത്തില്‍ ആത്മവിശ്വാസത്തോടെ പന്ത് തട്ടിയ ഇന്ത്യ പലവട്ടം ഗോളിനടുത്തെത്തി. ആഷിഖ് കുരുണിയന്റെ ഉള്‍പ്പെടെ മൂന്നു ഷോട്ടുകള്‍ യുഎഇ ഗോളി ഖാലിദ് ഇസ കുത്തിപ്പുറത്തേക്കു കളഞ്ഞു. 42-ാം മിനിറ്റില്‍ മലയാളി താരം അനസ് എടത്തൊടികയുടെ പിഴവില്‍നിന്നായിരുന്നു ആദ്യഗോള്‍ പിറന്നത്. ജനുവരി 14 ബെഹ്‌റിനുമായുള്ള മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് നോക്കൗട്ട് പ്രതീക്ഷയ്ക്കു വകയുള്ളു.

Top