ഏഷ്യാ കപ്പിന് ഇന്ന് കൊടിയേറ്റം, ശ്രീലങ്കയും അഫ്‌ഗാനും മുഖാമുഖം

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിന് ഇന്ന് തുടക്കമാകും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ശ്രീലങ്കയും അഫ്‌ഗാനിസ്ഥാനും തമ്മിലാണ് ഉദ്ഘാടന മത്സരം. രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക. നാളെയാണ് ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ പോരാട്ടം.

ഇനിയുള്ള രണ്ടാഴ്ച യുഎഇയെ ചൂട് പിടിപ്പിക്കുക ഏഷ്യാ കപ്പിൻറെ പോരാട്ട കാഴ്ചകളാകും. ആറ് ടീമുകളാണ് കപ്പ് ലക്ഷ്യമിട്ട് മത്സരിക്കുക. ഇതിൽ ഇന്ത്യയും പാകിസ്ഥാനും ഹോങ്കോംഗും എ ഗ്രൂപ്പിൽ വരും. ശ്രീലങ്കയും ബംഗ്ലദേശും അഫ്ഗാനും ബി ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം സൂപ്പർ ഫോറിലേക്കെത്തും. അവിടെ പരസ്പരം മത്സരിക്കും. മുന്നിലെത്തുന്ന രണ്ട് ടീമുകൾ ഫൈനലിലെത്തും.

നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ തന്നെ കൂട്ടത്തിലെ കരുത്തർ. രോഹിത് ശർമ്മയും കെ എൽ രാഹുലും സൂര്യകുമാർ യാദവും റിഷഭ് പന്തും അടങ്ങിയ ബാറ്റിംഗ് നിര ശക്തമാണ്. ട്വൻറി 20 ലോകകപ്പിന് മുന്നോടിയായി വിരാട് കോലിക്ക് ബാറ്റിംഗ് ഫോം വീണ്ടെടുക്കാനുള്ള അവസരം കൂടിയാകും ഏഷ്യാ കപ്പ്. പേസർ ജസ്പ്രീത് ബുമ്ര ടീമിൽ ഇല്ലാത്തത് ബൗളിംഗിൻറെ മാറ്റ് അൽപ്പം കുറച്ചേക്കാം.

ബാബർ അസം നയിക്കുന്ന പാകിസ്ഥാൻ താരതമ്യേന സന്തുലിതമാണ്. പരിക്കേറ്റ ഷഹീൻ ഷാ അഫ്രീദി ഇല്ലാത്തത് തിരിച്ചടിയായേക്കും. ക്വാളിഫയർ റൗണ്ടിലെ അട്ടിമറി ജയത്തോടെ എത്തിയ ഹോംങ്കോംഗ് അട്ടിമറി പ്രതീക്ഷയിലാണ്. എന്നാൽ ഇന്ത്യയും പാകിസ്ഥാനുമുള്ള ഗ്രൂപ്പിൽ നിന്ന് സൂപ്പർ ഫോർ യോഗ്യത സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്.

ബി ഗ്രൂപ്പിൽ നിന്ന് ആരൊക്കെ സൂപ്പർ ഫോറിലെത്തുമെന്നത് പ്രവചിക്കാൻ പോലുമാകില്ല. ഏറെക്കുറെ തുല്യശക്തികളാണ് മൂന്ന് ടീമും. പഴയ പ്രതാപത്തിൻറെ നിഴൽ പോലുമാകാൻ ലങ്കക്ക് കഴിയുന്നില്ലെങ്കിലും ദാസുൻ ശനകയും കൂട്ടരും മുന്നേറ്റം പ്രതീക്ഷിക്കുന്നു. ട്വൻറി 20 സ്പെഷ്യലിസ്റ്റുകളുടെ കൂടാരമാണ് അഫ്ഗാനിസ്ഥാൻ. നായക സ്ഥാനത്തേക്ക് തിരിച്ചെത്തിയ ഷാക്കിബ് അൽ ഹസൻറെ പിൻബലത്തിലാണ് ബംഗ്ലദേശ്.

Top