ഏഷ്യാ കപ്പ്: ശ്രീലങ്കക്കെതിരെ അഫ്ഗാനിസ്ഥാന് ടോസ്

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ആദ്യ പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തു. ആറ് ബാറ്റര്‍മാരും രണ്ട് ഓള്‍ റൗണ്ടര്‍മാരും മൂന്ന് സ്പെഷലിസ്റ്റ് ബൗളര്‍മാരുമായാണ് ദാസുന്‍ ഷനക നയിക്കുന്ന ലങ്ക ഇന്നിറങ്ങുന്നത്. ദില്‍ഷന്‍ മധുഷനകയും മതീക്ഷ പതിരാനയും ഇന്ന് ലങ്കന്‍ കുപ്പായത്തില്‍ അരങ്ങേറ്റം കുറിക്കുന്നു.

ഈ വര്‍ഷം കളിച്ച 11 ടി20 മത്സരങ്ങലില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ലങ്കക്ക് ജയിക്കാനായത്. എന്നാാല്‍ ഈ വര്‍ഷം കളിച്ച 10 ടി20 മത്സരങ്ങളില്‍ ആറിലും ജയിച്ചാണ് മുഹമ്മദ് നബി നയിക്കുന്ന അഫ്ഗാനിസ്ഥാന്‍ ഇറങ്ങുന്നത്. എന്നാല്‍ അവസാനം അയര്‍ലന്‍ഡിനെതിരെ കളിച്ച ടി20 പരമ്പരയില്‍ അഫ്ഗാന് 3-2ന്‍റെ തോല്‍വി വഴങ്ങേണ്ടിവന്നിരുന്നു.

ഇതിന് മുമ്പ് പരസ്പരം ഒരു തവണ മാത്രമാണ് അഫ്ഗാനും ലങ്കയും നേര്‍ക്കുനേര്‍വന്നിട്ടുള്ളത്. 2016ലായിരുന്നു അത്. അന്ന് ജയം ലങ്കക്ക് ഒപ്പമായിരുന്നു. ഗ്രൂപ്പ് ബിയില്‍ അഫ്ഗാനും ശ്രീലങ്കക്കും പുറമെ ബംഗ്ലാദേശ് കൂടിയുണ്ട്. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാകും സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടുക എന്നതിനാല്‍ ഓരോ മത്സരവും ടീമുകള്‍ക്ക് നിര്‍ണായകമാണ്. മുന്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ജൊനാഥന്‍ ട്രോട്ടാണ് അഫ്ഗാന്‍റെ പരിശീലകന്‍.

Top