അശ്വിനെ പുറത്തിരുത്തിയത് പരുക്കു വഷളായതുകൊണ്ടെന്ന് ക്യാപ്റ്റന്‍ കൊഹ്‌ലി

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ നിന്ന് ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ പുറത്തിരുത്തിയത് പരുക്കു വഷളായതു കൊണ്ടെന്ന് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. അശ്വിന് പരുക്കില്ലെന്ന പരിശീലകന്‍ രവി ശാസ്ത്രിയുടെയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെയും ആവര്‍ത്തിച്ചുള്ള ന്യായീകരണങ്ങള്‍ തള്ളുന്നതാണ് കൊഹ്‌ലിയുടെ പുതിയ വെളിപ്പെടുത്തല്‍.

അതേസമയം, സതാംപ്ടണില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ അശ്വിനെ പരുക്കുമായി കളിപ്പിച്ചതാണ് ഇന്ത്യയുടെ തോല്‍വിക്കു കാരണമെന്നു നേരത്തെ മുതല്‍ വിമര്‍ശനമുണ്ടായിരുന്നു. അശ്വിന്റെ പ്രകടനത്തില്‍ പലപ്പോഴും പരുക്കിന്റെ ലക്ഷണങ്ങളുണ്ടായിരുന്നതായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക് ബെയര്‍ലി ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍, മത്സരശേഷം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ പരിശീലകന്‍ രവി ശാസ്ത്രിയോടും ,അഞ്ചാം ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളെ കാണാനെത്തിയ ഉപനായകന്‍ അജിങ്ക്യ രഹാനെയോടും അശ്വിന്റെ പരുക്കിനെക്കുറിച്ച് ചോദിച്ചെങ്കിലും ഇരുവരും അതു നിഷേധിച്ചിരുന്നു.

Top