മക്കള്‍ക്ക് സീറ്റ് വേണമെന്ന് വാശിപിടിച്ചു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രാഹുല്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ സ്വന്തം മക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റിനായി വാശിപിടിച്ചുവെന്ന് രാഹുല്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ കുറ്റപ്പെടുത്തി.

പ്രാദേശിക നേതാക്കളെ വളര്‍ത്തിക്കൊണ്ടു വരാന്‍ കോണ്‍ഗ്രസ് ശ്രമിക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടപ്പോഴാണ് രാഹുല്‍ ഇടപെട്ട് ഇക്കാര്യം തുറന്നുപറഞ്ഞത്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടിയുടേത് ദയനീയ പ്രകടനമായിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോത്തും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും മക്കള്‍ക്ക് സീറ്റ് വേണമെന്ന് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു.

ഈ നേതാക്കളുടെ ആവശ്യം അംഗീകരിക്കുന്നതിന് എതിരായിരുന്നു താന്‍. മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തേയും അദ്ദേഹം പേരെടുത്തു വിമര്‍ശിച്ചു. ശിവഗംഗയില്‍ മകന്‍ കാര്‍ത്തി ചിദംബരമാണ് മത്സരിച്ചത്. ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ താന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പല വിഷയങ്ങളും സജീവപ്രചാരണ വിഷയമാക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തയ്യാറായില്ലെന്നും രാഹുല്‍ ആരോപിച്ചു.

Top