ആഷസ് പരമ്പര; ഓസ്‌ട്രേലിയന്‍ ടീമംഗം ഒസാമയെന്ന് വിളിച്ചെന്ന് മോയിന്‍ അലി

ലണ്ടന്‍: ഓസ്‌ട്രേലിയന്‍ താരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇംഗ്ലീഷ് ക്രിക്കറ്റ് താരം മോയിന്‍ അലി. 2015ലെ ആഷസ് പരമ്പരയ്ക്കിടയില്‍ ഓസ്‌ട്രേലിയന്‍ ടീമംഗം തന്നെ ‘ഒസാമ’ എന്ന് വിളിച്ച് വംശീയമായി അധിക്ഷേപിച്ചുവെന്നാണ് മോയിന്‍ അലി വെളിപ്പെടുത്തിയിരിക്കുന്നത്.

ബ്രിട്ടീഷ് മാധ്യമമായ ‘ദി ടൈംസ്’ പരമ്പരയായി പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ആ താരം അങ്ങനെ വിളിച്ചതോടെ കളിയിലുള്ള ശ്രദ്ധ മുഴുവന്‍ നഷ്ടപ്പെട്ടെന്നും, ഇത്രയും വിവേചനം താന്‍ നേരിട്ടിട്ടില്ലായിരുന്നുവെന്നും, തന്നെ വംശീയമായി നിന്ദിച്ചതുപോലെ തോന്നിയെന്നും മോയിന്‍ സൂചിപ്പിച്ചു.

അന്നത്തെപ്പോലെ അത്രയും ദേഷ്യത്തോടെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ താന്‍ നിന്നിട്ടില്ലെന്നും മോയിന്‍ അലി ആത്മകഥയില്‍ പറയുന്നു. അയാള്‍ തന്നെ അങ്ങനെ വിളിച്ച കാര്യം താന്‍ സഹതാരങ്ങളോട് പറഞ്ഞിരുന്നുവെന്നും, ഇക്കാര്യം പിന്നീട് കോച്ച് ട്രെവര്‍ ബെയ്‌ലിസ് ഓസ്‌ട്രേലിയയുടെ കോച്ചായ ഡാരെന്‍ ലേമാന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടാകണമെന്നും മോയിന്‍ പറഞ്ഞു.

ആ താരത്തോട് മോയിനെ അങ്ങനെ വിളിച്ചോ എന്ന് ലേമാന്‍ ചോദിച്ചെന്നും, പക്ഷേ അയാള്‍ അത് നിഷേധിക്കുകയാണ് ചെയ്തതെന്നും, പാര്‍ട്ട് ടൈമര്‍ അതെടുക്കൂ എന്നാണ് താന്‍ പറഞ്ഞതെന്നും അയാള്‍ ലേമാനെ ധരിപ്പിച്ചു.

പാര്‍ട്ട് ടൈമര്‍ എന്ന വാക്കും, ഒസാമ എന്ന വാക്കും തമ്മില്‍ എന്തുമാത്രം വ്യത്യാസമുണ്ടെന്നും, ഇങ്ങനെയുള്ള വാക്ക് താന്‍ എങ്ങനെ തെറ്റായി കേള്‍ക്കുമെന്നും, ഇക്കാര്യത്തില്‍ തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് ഉറപ്പാണെന്നും മോയിന്‍ സൂചിപ്പിച്ചു. എന്നാല്‍ ഇംഗ്ലണ്ടിന്റെ വിജയത്തിന് ശേഷം കാര്‍ഡിഫുകാരുടെ പ്രതികരണം കണ്ടപ്പോള്‍ തനിക്ക് ആശ്വാസമായെന്നും, ആ താരം അവരില്‍ ആരേയും പ്രതിനിധീകരിക്കുന്നില്ലെന്നും ആത്മകഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top