ആഷസ്; ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇംഗ്ലണ്ടിന് 359 റണ്‍സ് വിജയലക്ഷ്യം

ലീഡ്‌സ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇംഗ്ലണ്ടിന് 359 റണ്‍സ് വിജയലക്ഷ്യം. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ് 246 റണ്‍സില്‍ അവസാനിച്ചു. തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ചുറി നേടിയ മാര്‍ക്കസ് ലബുഷെയ്ന്റെ മികവിലാണ് ഓസീസ് മികച്ച ലീഡ് നേടിയത്. ലബുഷെയ്ന്‍ 80 റണ്‍സ് നേടി.

171/6 എന്ന നിലയിലാണ് ഓസീസ് മൂന്നാം ദിനം തുടങ്ങിയത്. 75 റണ്‍സ് കൂടി ഇന്ന് ഓസീസിന്റെ അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ത്തു. വാലറ്റത്ത് 20 റണ്‍സ് നേടിയ ജയിംസ് പാറ്റിന്‍സണ്‍ ലബുഷെയ്‌ന് മികച്ച പിന്തുണ നല്‍കി. 112 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായാണ് ഓസീസ് രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്റ്റോക്‌സ് മൂന്നും ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി.

ആദ്യ ഇന്നിംഗ്‌സില്‍ 179 റണ്‍സിന് പുറത്തായ ഓസീസ് ഇംഗ്ലണ്ടിനെ 67 റണ്‍സിന് ഓള്‍ഔട്ടാക്കിയിരുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ജയിച്ച ഓസീസ് 1-0ന് മുന്നിലാണ്. രണ്ടാം മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. രണ്ടര ദിവസത്തോളം നീണ്ടു ശേഷിക്കുന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച പോരാട്ടം നടത്തിയെങ്കിലെ വിജയം സ്വന്തമാക്കാന്‍ കഴിയൂ.

Top