ആശാന്റെ തിരിച്ച് വരവും; കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ജയവും

എസ്എല്ലില്‍ ഒഡീഷ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് 2-1ന് ജയം. ആദ്യ പകുതിയില്‍ പിറകിലായ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ തിരിച്ചടിക്കുകയായിരുന്നു. അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റാകോസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍ നേടിയത്.ഡിയേഗോ മൗറിസിയോയാണ് ഒഡീഷയുടെ ഗോള്‍ നേടിയത്.

വിലക്കിന് ശേഷം ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമാനോവിച്ച് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇന്നത്തേത്. പത്ത് മത്സരങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് കഴിഞ്ഞാണ് വുകോമാനോവിച്ച് തിരിച്ചെത്തിയത്.

12-ാം മിനിറ്റില്‍ പ്രിതം കോട്ടലിന്റെ ഹെഡ്ഡര്‍ പുറത്തേക്ക്. 15-ാം മിനിറ്റില്‍ മൗറിസിയോയുടെ ഗോളും. സീ ഗൊദാര്‍ഡിന്റെ അസിസ്റ്റിലായിരുന്നു മൗറിസിയോയുടെ ഗോള്‍. 22-ാം മിനിറ്റില്‍ ഒഡീഷയ്ക്ക് ലീഡെടുക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ മൗറിസിയോയുടെ പെനാല്‍റ്റി കിക്ക് ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷ് രക്ഷപ്പെടുത്തി. ബ്ലാസ്റ്റേഴ്സ് താരം നവോച്ച സിംഗിന്റെ കയ്യില്‍ പന്ത് തട്ടിയതിനെ തുടര്‍ന്നാണ് പെനാല്‍റ്റി വിധിച്ചത്. ഇടത്തോട് ചാടിയ സുരേഷ് കിക്ക് രക്ഷപ്പെടുത്തുകയായിരുന്നു.

പിന്നാലെ ബ്ലാസ്റ്റേഴ്സ് ആക്രമണം കടുപ്പിച്ചു. ദെയ്സുകെ സകായ് പായിച്ച് ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്. ആദ്യ പകുതിക്ക് അങ്ങനെ അവസാനമായി. എന്നാല്‍ 66-ാം മിനിറ്റില്‍ ഡയമന്റാകോസ് ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു. ദയ്സുകെ സകായ് അസിസ്റ്റ് നല്‍കുകയായിരുന്നു. 84-ാം മിനിറ്റില്‍ ലൂണയുടെ വിജയഗോളോടെ ബ്ലാസ്റ്റേഴ്സ് വിജയമുറപ്പിച്ചു. നിലവില്‍ നാലു കളികളില്‍ ഏഴ് പോയന്റുമായി അഞ്ചാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്സ്. നാലു കളികളില്‍ 10 പോയന്റുമായി എഫ് സി ഗോവയാണ് ഒന്നാം സ്ഥാനത്ത്.

Top