അസ്ഫാക്ക് ആലത്തിന്റെ വധശിക്ഷ ഉടന്‍ നടപ്പാകില്ല; പ്രതിയുടെ അപ്പീല്‍ അടക്കമുള്ള കടമ്പകള്‍ ഏറെ

കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അസ്ഫാക്ക് ആലത്തിന്റെ വധശിക്ഷ ഉടന്‍ നടപ്പാകില്ല. വധശിക്ഷയില്‍ പ്രതിക്ക് മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കാന്‍ ഉള്‍പ്പെടെ അവസരമുള്ളതിനാല്‍ പല കടമ്പകള്‍ കടന്നശേഷം മാത്രമെ വധശിക്ഷയിലേക്കുള്ള നടപടികളിലേക്ക് കടക്കാനാകുവെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

മേല്‍ക്കോടതികള്‍ പ്രതിയുടെ അപ്പീല്‍ തള്ളിയാലും ദയാഹര്‍ജിയടക്കമുള്ള വഴികള്‍ പിന്നെയും അവശേഷിക്കുന്നുണ്ട്. ദയാഹര്‍ജി തീര്‍പ്പാക്കാനുള്ള കാലതാമസം ഉള്‍പ്പെടെ തീരുമാനം വൈകുന്നതിന് കാരണമാകും. മൂന്നു പതിറ്റാണ്ടിനിടെ കേരളത്തില്‍ ആരെയും തൂക്കിലേറ്റിയിട്ടില്ല. തേസമയം വധശിക്ഷ നടപ്പാക്കുന്നതുവരെ മറ്റു വകുപ്പുകളിലായുള്ള ജീവപര്യന്തം തടവ് ഉള്‍പ്പെടെ അസ്ഫാക് ആലം അനുഭവിക്കണം.

സുപ്രീം കോടതി അടുത്തിടെ നിരവധി കേസുകളിലാണ് വധശിക്ഷയില്‍ ഇളവ് നല്‍കിയത്. വധശിക്ഷയില്‍ പ്രതിക്ക് മേല്‍ക്കോടതികളിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വരെ അപ്പീല്‍ നല്‍കാനാകും. കേരളത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 20 പേരുടെ ശിക്ഷ വര്‍ഷങ്ങളായി നടപ്പായിട്ടില്ല.

Top