അസ്ഫാക് ആലം കുറ്റക്കാരന്‍; ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു, സമാനതകളില്ലാത്ത ക്രൂരതയെന്ന് കോടതി

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച് കടന്ന കേസില്‍ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി വിധി. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും പ്രൊസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി പറഞ്ഞു. പ്രതിക്കെതിരെ പരാമവധി ശിക്ഷ വേണമെന്ന് ആവശ്യപ്പെട്ട പ്രൊസിക്യൂഷന്‍ ഇത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും പറഞ്ഞു.

പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും യാതൊരു മാനസിക പ്രശ്‌നവും പ്രതിക്കില്ലെന്ന് പ്രൊസിക്യൂഷന്‍ വാദിച്ചു. മാനസികനില പരിശോധനാ റിപ്പോര്‍ട്ട് ഉണ്ടോയെന്ന് കോടതി ഈ ഘട്ടത്തില്‍ പ്രതിഭാഗത്തോട് ചോദിച്ചു. പ്രതി പരിവര്‍ത്തനത്തിന് വിധേയനാകുന്നുണ്ടോയെന്നും കോടതി ആരാഞ്ഞു. സംഭവം നടന്ന് 100 ദിവസം കഴിഞ്ഞിട്ടും ഒരു മാറ്റവും പ്രതിയില്‍ ഉണ്ടാക്കിയില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് ഹാജരാക്കാമെന്നും പ്രൊസിക്യൂഷന്‍ വ്യക്തമാക്കി.

കൊലപാതകം, ബലാത്സംഗം അടക്കം 16 വകുപ്പുകള്‍ ചുമത്തിയായിരുന്നു പ്രതി അസ്ഫാക് ആലത്തിനെതിരായ വിചാരണ നടന്നത്. 26 ദിവസം കൊണ്ട് അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി അതിവേഗം വിധി പറയുന്നുവെന്ന പ്രത്യേകതയും കേസിലുണ്ട്. 42 സാക്ഷികളെ കേസിന്റെ ഭാഗമായി കോടതിയില്‍ വിസ്തരിച്ചിരുന്നു. കൃത്യം നടന്ന് 100ാം ദിവസമാണ് കോടതി വിധി പറയുന്നതെന്നതും പ്രത്യേകതയാണ്.

Top