കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി സരിതാ നായര്‍ രംഗത്ത് വന്നത് വീണ്ടും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള ഉമ്മന്‍ചാണ്ടിയുടെ നീക്കത്തിന് തിരിച്ചടിയാകും. ഇത് ആദ്യമായാണ് മുഖ്യമന്ത്രിക്കെതിരെ സരിത ഗുരുതരമായ ആരോപണം ഉന്നയിക്കുന്നത്.
സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രണ്ടു തവണയായി 1.90 കോടി രൂപ കോഴ നല്‍കിയെന്നാണ് സോളാര്‍ ജിഡീഷ്യല്‍ കമ്മീഷന് മുമ്പില്‍ സരിത മൊഴി നല്‍കിയത്. ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തല്‍ യുഡിഎഫ് കേന്ദ്രങ്ങളെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ഇനി ഉമ്മന്‍ചാണ്ടിയെ മുന്‍നിര്‍ത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പറ്റില്ലെന്ന വികാരം യുഡിഎഫ് ഘടകക്ഷികള്‍ക്കിടയിലും പ്രകടമാണ്.
നേതൃസ്ഥാനം സ്വപ്നം കണ്ട ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ബാര്‍ കോഴയില്‍പെട്ട് പ്രതിരോധത്തിലായതിനാല്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന് മുന്നിലെ തടസങ്ങളെല്ലാം മാറുകയാണ്. സുധീരനെ എതിര്‍ക്കുന്ന കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ പോലും ഇപ്പോള്‍ അദ്ദേഹത്തിന്റെ നേതൃസ്ഥാനം അംഗീകരിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും നിലവിലെ സാഹചര്യം ഗൗരവമായാണ് കാണുന്നത്. മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനേയും രമേശ് ചെന്നിത്തലയെയും ഡല്‍ഹിക്ക് വിളിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.
സുധീരന്‍ നയിക്കുന്ന ജനരക്ഷാ മാര്‍ച്ചിന് ശേഷം ഹൈക്കമാന്‍ഡ് സാന്നിധ്യത്തില്‍ നിര്‍ണ്ണായക യോഗം ചേരുമെന്നാണ് അറിയുന്നത്. നേതൃകാര്യത്തില്‍ ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം എടുക്കുമെന്നും ഇക്കാര്യത്തില്‍ ഗ്രൂപ്പ് താല്‍പര്യം മാനദണ്ഡമാകില്ലെന്നും നേരത്തെ തന്നെ രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.
നിലവിലെ സാഹചര്യത്തില്‍ നേതൃമാറ്റം മുന്നില്‍ കണ്ട് സുധീര പക്ഷത്തേക്ക് കൂടുതല്‍ നേതാക്കള്‍ കൂറുമാറുമോയെന്ന ഭീതി കോണ്‍ഗ്രസിലെ എ- ഐ ഗ്രൂപ്പുകള്‍ക്കുമുണ്ട്.
സരിത സോളാര്‍ കമ്മീഷന് മുമ്പില്‍ നല്‍കിയ വിവാദ മൊഴിയുടെ വിശദാംശങ്ങള്‍ ചുവടെ :-
*മുഖ്യമന്ത്രിക്കുള്ള പണം ഡല്‍ഹിയില്‍വച്ചു നല്‍കണമെന്ന് ജിക്കുമോന്‍ ആവശ്യപ്പെട്ടു.
*2012 ഡിസംബര്‍ 27ന് ഇവിടെ പണം ഏര്‍പ്പാടാക്കിയിരുന്നു. കേരള ഹൗസില്‍ വച്ചു കണാമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. മുഖ്യമന്ത്രി ദേശീയ വികസന സമിതിയോഗത്തില്‍ പങ്കെടുക്കുകയായിരുന്നതിനാല്‍ വിജ്ഞാന്‍ ഭവനില്‍ എത്താന്‍ നിര്‍ദേശിച്ചു. അവിടെയെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടതിനാല്‍ ആ വിവരം കുരുവിളയെ വിളിച്ചറിയിച്ചു.
*തോമസ് കുരുവിളയെ വിളിക്കാന്‍ ജിക്കുവാണ് നമ്പര്‍ തന്നത്. വിജ്ഞാന്‍ ഭവനിലെത്തിയ താന്‍ തോമസ് കുരുവിളയുമായി സംസാരിക്കുമ്പോള്‍ മുഖ്യമന്ത്രി പുറത്തുവന്ന് എന്തായി എന്നു ചോദിച്ചിരുന്നു. പണം റെഡിയായിട്ടുണ്ടെന്നു താന്‍ മറുപടി നല്‍കി.
*എങ്ങനെ പണം കൈമാറുമെന്ന് തോമസ് കുരുവിളയോടു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ രക്തബന്ധത്തിലുള്ളവര്‍ ഡല്‍ഹിയിലുണ്ടെന്നും അവരെ ഏല്‍പ്പിക്കാമെന്നും അറിയിച്ചു. തുടര്‍ന്നു കാറില്‍ വച്ചു പണം നല്‍കി.
*തോമസ് കുരുവിളയ്ക്ക് 1 കോടി 10 ലക്ഷം കൈമാറി. പിന്നീട് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ തന്റെ വീട്ടില്‍ വച്ച് 80 ലക്ഷം രൂപ തോമസ് കുരുവിളയ്ക്കു വീണ്ടും കൈമാറി. ജിക്കുമോനെ വിളിച്ചു പറഞ്ഞതിനുശേഷമാണ് ഇതു നല്‍കിയത്.
*മന്‍മോഹന്‍ ബംഗ്ലാവില്‍ എത്തിയാണു മന്ത്രി ആര്യാടന്‍ മുഹമ്മദിനു പണം നല്‍കിയത്. വിലപേശല്‍ നടത്തിയതിനുശേഷമാണു മന്ത്രിയുടെ മുന്നില്‍ വച്ച് കേശവന്റെ കൈയില്‍ പണം നല്‍കിയത്. ജയിലിലായപ്പോള്‍ ചോദിച്ചിട്ടും മന്ത്രി സഹായിച്ചില്ല. ടെന്നി ജോപ്പന്റെ ഫോണില്‍ നിന്നു വിളിക്കാന്‍ നിര്‍ദേശിച്ചത് മുഖ്യമന്ത്രിയാണ്.
*മന്ത്രിയായിരുന്ന കെ.ബി.ഗണേഷ് കുമാറിന്റെ പിഎ വഴിയാണ് അദ്ദേഹത്തിന്റെ അപ്പോയിന്‍മെന്റ് എടുത്തത്. നിവേദനം പരിശോധിക്കാന്‍ മുഖ്യമന്ത്രി ആര്യാടനു നിര്‍ദേശം നല്‍കി. അനര്‍ട്ടുമായി സഹകരിച്ച് സോളര്‍ പദ്ധതി തുടങ്ങാനായിരുന്നു ഇത്.
*പദ്ധതിയെക്കുറിച്ച് ജിക്കുവിന് എല്ലാം അറിയാമായിരുന്നു. ജിക്കുവിന്റെയും ജോപ്പന്റെയും സലിംരാജിന്റെയും ഫോണുകളിലാണു മുഖ്യമന്ത്രിയെ വിളിച്ചിരുന്നത്.