ആൾദൈവം ആശാറാം ബാപ്പുവിനെതിരായ കേസിൽ വിധി; ജോധ്പൂരില്‍ സുരക്ഷ ശക്തമാക്കി

bappu

ജോധ്പുർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പുവിനെതിരെ ഇന്ന് വിധി. എസ് സി/എസ്ടി പ്രത്യേക കോടതിയാണ് കേസിൽ വിധി പറയന്നത്. ജോധ്പുർ ജയിലിൽ കോടതി സ്ഥാപിച്ചാണു ജഡ്ജി വിധി പറയുന്നത്.

വിധി പറയുന്നതിനു മുന്നോടിയായി ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ സുരക്ഷ കർശനമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്കു നിർദേശം നൽകി. ഈ സംസ്ഥാനങ്ങളിലാണ് ആശാറാമിന് വൻ അനുയായികളുള്ളത്. ആശ്രമങ്ങളെന്ന പേരിൽ രാജ്യത്ത് 400 കേന്ദ്രങ്ങൾ ആശാറാമിനുണ്ട്. രാജസ്ഥാൻ ഹൈക്കോടതിയുടെ നിർദേശപ്രകാരം ആശാറാമിനെ പാർപ്പിച്ചിരിക്കുന്ന ജോധ്പുർ ജയിലിനു കർശന സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ആശാറാം പീഡിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി 2013 ഓഗസ്റ്റ് 20നാണ് 16 വയസുള്ള പെൺകുട്ടി പരാതി നൽകിയത്. മധ്യപ്രദേശിലുള്ള അശാറാം ബാപ്പുവിന്റെ ആശ്രമത്തിൽ താമസിച്ച് പഠിക്കുന്നതിനിടെ, 2013 ഓഗസ്റ്റ് 15 ന് ആശാറാമിൻറെ ജോധ്പൂരിലെ ആശ്രമത്തിലെ മുറിയിലേക്ക് വിളിച്ചുവരുത്തി ആശാറാം ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. വിധി പറയുന്നതിനു മുന്നോടിയായി പരാതിക്കാരിയായ പെൺകുട്ടിയുടെ വീടിനു പോലീസ് കാവലേർപ്പെടുത്തി, സിസിടിവി കാമറയും സ്ഥാപിച്ചു. രുദ്രാപുരിലെ ആശ്രമത്തിനു മുന്നിലും പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്.

കേസിൽ 10 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴു പേർക്കുനേരെ ആക്രമണം ഉണ്ടാകുകയും മൂന്നു പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സാക്ഷികളെ വധിക്കാൻ അനുയായികൾ വാടകക്കൊലയാളിയെ നിയോഗിച്ചതായി വാർത്തയുണ്ടായിരുന്നു. പോക്‌സോ കേസിൽ അറസ്റ്റിലായ ആശാറാം 2013 ഓഗസ്റ്റ് 31 മുതൽ ജയിൽ കഴിയുകയാണ്. ശിക്ഷിക്കപ്പെട്ടാൽ പരമാവധി 10 വർഷംവരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്.

ദേര സച്ച സൗധ തലവൻ ഗുർമീത് റാം റഹിമിനെ ബലാത്സംഗക്കേസിൽ ജയിൽ ശിക്ഷയ്ക്കു വിധിച്ചതിനെ തുടർന്ന് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ കലാപത്തിൽ 40 പേർക്കു ജീവൻ നഷ്ടപ്പെട്ടിരുന്നു.

Top