ഇന്ത്യയിലെ മുസ്ലീങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോകാത്തതാണ് അവര്‍ ചെയ്ത തെറ്റെന്ന് അസം ഖാന്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്ലീങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോകാത്തതിനാണ് ഇപ്പോള്‍ അവരെ ശിക്ഷിക്കുന്നതെന്ന പ്രസ്താവനയുമായി സാമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. 1947ലെ വിഭജനത്തില്‍ ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് പോകാത്തതാണ് തങ്ങള്‍ ചെയ്ത തെറ്റെന്നും, ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് സമാധാനത്തോടെയും അന്തസോടെയും ജീവിക്കാന്‍ സാധിക്കുന്നില്ലെന്നും അസം ഖാന്‍ ചൂണ്ടിക്കാട്ടി.

‘എന്താണ് ഞങ്ങളുടെ പിന്മുറക്കാര്‍ പാക്കിസ്ഥാനിലേക്ക് പോകാതിരുന്നത്? ഇന്ത്യ തങ്ങളുടെ രാജ്യമാണെന്ന് അവര്‍ കരുതി. അതാണ് ഞങ്ങള്‍ ചെയ്ത തെറ്റ്. മൗലാന ആസാദ്, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ പട്ടേലും ബാപ്പു(മഹാത്മാ ഗാന്ധി) പോലും മുസ്ലീങ്ങളോട് പാക്കിസ്ഥാനിലേക്ക് പോകരുതെന്ന് പറഞ്ഞിരുന്നു. 1947 മുതല്‍ വളരെ വൃത്തികെട്ട ജീവിതമാണ് ഞങ്ങള്‍ നയിക്കുന്നത്. ഞങ്ങള്‍ക്ക് അതില്‍ അങ്ങേയറ്റം നാണക്കേടുമുണ്ട്.’ അസം ഖാന്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ തനിക്കെതിരെ വ്യാജ ഭൂമിയിടപാട് കേസുകള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും, ബി.ജെ.പി നേതാവും, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന ജയപ്രദയെ താന്‍ പരാജയപ്പെടുത്തിയതിന്റെ പ്രതികാരമായാണ് സര്‍ക്കാര്‍ ഇത് ചെയ്യുന്നതെന്നും അസം ഖാന്‍ കുറ്റപ്പെടുത്തി.

Top