അസമിലെ വെള്ളപ്പൊക്കം; കാസിരംഗ ദേശീയ ഉദ്യാനം 90 ശതമാനം മുങ്ങി, മൃഗങ്ങള്‍ ചത്തൊടുങ്ങുന്നു

ഗുവഹാത്തി: അസമിലെ വെള്ളപ്പൊക്കത്തില്‍ കാസിരംഗ ദേശീയ ഉദ്യാനവും മുങ്ങിയതോടെ മൃഗങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഉദ്യാനത്തിന്റെ 90 ശതമാനവും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. മൂന്ന് ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ ഉള്‍പ്പടെ ഏഴ് മൃഗങ്ങളുടെ ജഡങ്ങള്‍ കൂടി കണ്ടെത്തിയതോടെ പ്രളയത്തില്‍ ചത്തൊടുങ്ങിയ മൃഗങ്ങളുടെ എണ്ണം 30 ആയി. 430 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്ന ഉദ്യാനം ഇപ്പോഴും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.

ജലനിരപ്പ് അല്‍പം താഴ്ന്നതോടെയാണ് മൃഗങ്ങളുടെ ജഡങ്ങള്‍ കണ്ടെത്തിയത്. വെള്ളം നിറഞ്ഞതോടെ ദേശീയ പാത 37 മറികടന്ന് മൃഗങ്ങള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് നീങ്ങി. ഇതിനിടയില്‍ ദേശീയപാതയില്‍ വാഹനങ്ങള്‍ ഇടിച്ചാണ് പല മൃഗങ്ങളും ചത്തത്. ഇതോടെ ഇതുവഴി 40 കിലോമീറ്ററായി വാഹനങ്ങളുടെ വേഗത കുറച്ചിരിക്കുകയാണ്.

തിങ്കളാഴ്ച നിര്‍ത്തിവച്ച ഗതാഗതം ജലനിരപ്പ് കുറഞ്ഞതോടെ ചൊവ്വാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. ഉദ്യാനത്തിനുള്ളില്‍ തന്നെ സജ്ജമാക്കിയ മലനിരകളിലേക്കാണ് രക്ഷതേടി മൃഗങ്ങള്‍ കയറിക്കൂടിയത്.

വേട്ടക്കാരെ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ച 199 ക്യാമ്പുകളില്‍ 155 എണ്ണവും വെള്ളത്തിലായി. യുനെസ്‌കോയുടെ ദേശീയ പൈതൃക പട്ടികയില്‍ ഇടംനേടിയ ഉദ്യാനം കൂടിയായ കാസിരംഗയിലാണ് ഏറ്റവും കൂടുതല്‍ ഒറ്റകൊമ്പുള്ള കാണ്ടാമൃഗങ്ങള്‍ ഉള്ളത്.

Top