ഹൈദരാബാദില്‍ മത്സരിക്കാന്‍ മോദിയേയും അമിത് ഷായേയും വെല്ലുവിളിച്ച് അസദുദ്ദീന്‍ ഉവൈസി

ഹൈദരാബാദ്: ഹൈദരാബാദില്‍ മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും വെല്ലുവിളിച്ച് ഹൈദരാബാദ് എംപിയും ആള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി.

ഹൈദരാബാദിലെ തന്റെ മണ്ഡലത്തില്‍ നിന്നും വിജയിക്കുവാനാണ് ഉവൈസിയുടെ തുറന്ന വെല്ലുവിളി. ഒരു പാര്‍ട്ടിയ്ക്കും ഹൈദരാബാദ് മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. ഈ വെല്ലുവിളി കോണ്‍ഗ്രസിനും ബാധകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസും ബിജെപിയും കൂടി സംയുക്തമായി ശ്രമിച്ചാലും ഹൈദരാബാദില്‍ തന്നെ തോല്‍പ്പിക്കാനാകില്ലെന്നും ഒവൈസി പറഞ്ഞു. ഹൈദരാബാദില്‍ വലിയൊരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. സൈന്യം കശ്മീരില്‍ നടത്തിയ മിന്നലാക്രമണം പോലുള്ള വിഷയങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി പാര്‍ട്ടി ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ജൂണ്‍ 25ന് ബിജെപി കരിദിനമായി ആചരിച്ചിരുന്നു. എന്നാല്‍ ഗാന്ധിജിയുടെ കൊലപാതകവും ബാബ്‌റി മസ്ജിദ് തകര്‍ത്തതും സിഖ് വിരുദ്ധ കലാപവും ഗുജറാത്ത് കലാപവുമെല്ലാം സ്വതന്ത്ര ഇന്ത്യയിലാണ് നടന്നതെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും ശക്തിപെടുമെന്ന് അദ്ദേഹം നേരത്തെ പ്രസ്താവന നടത്തിയിരുന്നു. കൂടാതെ ബിജെപിയുടെ ഭരണത്തില്‍ ഇവിടെ ആര്‍ക്കും ജീവന് സുരക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top