പുതിയ കൊറോണ വൈറസ് വകഭേദം;കടുത്ത യാത്രാ നിര്‍ദ്ദേശം പുറത്തിറക്കി ഇന്ത്യ

കൊറോണ വൈറസിന്റെ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതിന്റെ സാഹചര്യത്തില്‍ പുതിയ യാത്രാ നിര്‍ദ്ദേശം പുറത്തിറക്കി ഇന്ത്യ.  അതിവേഗം പടരുന്ന കൊവിഡിന്റെ ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍ ഇന്ത്യയില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുകെ, യൂറോപ്പ്, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഒഴികെയുള്ള രാജ്യാന്തര യാത്രക്കാര്‍ക്കാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം ബാധകമാകുക. വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം നാലു പേരിലും ബ്രസീലിയന്‍ വകഭേദം ഒരാളിലുമാണ് കണ്ടെത്തിയത്.

യാത്ര തിരിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പ് ആര്‍ടി പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്നു സ്ഥിരീകരിക്കണമെന്ന് പുതിയ മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു. കുടുംബത്തിലെ മരണം കാരണം യാത്ര ചെയ്യുന്നവരെ മാത്രമാണ് ഇതില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്. യുകെ, യൂറോപ്പ്, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ എത്തുമ്പോള്‍ സ്വന്തം ചെലവില്‍ ആര്‍ടി പിസിആര്‍ പരിശോധന നിര്‍ബന്ധമായും നടത്തണമെന്നും നിര്‍ദേശമുണ്ട്. നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്ത ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരും ഇതേ നിര്‍ദേശം പാലിക്കണമെന്നും നിബന്ധനയുണ്ട്.

Top