കേസിനെ നിയമപരമായി നേരിട്ടോളം; സ്പീക്കർ പ്രസ്താവന പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് എൻഎസ്എസ്

തിരുവനന്തപുരം: മിത്ത് വിവാദത്തിൽ നടത്തിയ നാമജപവുമായി ബന്ധപ്പെട്ട് എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കുന്നതിൽ പ്രതികരണവുമായി എൻഎസ്എസ്. എന്നാൽ കേസുകൾ തങ്ങൾ നിയമപരമായി തന്നെ നേരിട്ടോളാമെന്ന് പറയുന്ന എൻഎസ്എസ്, സ്പീക്കർ എഎൻ ഷംസീർ തിരുത്തണമെന്നാണ് ആവശ്യപ്പെടുന്നത്. സ്പീക്കർ തിരുത്തുകയോ തന്റെ പ്രസ്താവന പിൻവലിക്കുകയോ വേണം. അല്ലാതെ പിന്നോട്ടില്ലെന്നും എൻഎസ്എസ് പ്രതികരിച്ചു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൂടെ പശ്ചാത്തലത്തിലാണ് എൻഎസ്എസിനെ അനുനയിപ്പിക്കുന്നതിനായി സർക്കാർ കേസ് പിൻവലിക്കാൻ ആലോചിക്കുന്നത്. അനുമതിയില്ലാതെയാണ് നാമജപ യാത്ര നടത്തിയതെന്ന റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കെയാണ് കേസുകൾ പിൻവലിക്കാനുള്ള നീക്കം. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുക എളുപ്പമല്ല.

റോഡിൽ മാർഗതടസം സൃഷ്ടിച്ച് കൊണ്ട് പ്രതിഷേധം നടത്തരുതെന്ന ഹൈക്കോടതി ഉത്തരവുണ്ട്. അതിനാൽ തന്നെ എൻഎസ്എസിനെതിരെ കേസ് അവസാനിപ്പിച്ചാൽ മറ്റ് സംഘടനകളും ഇതേ ആവശ്യവുമായി രംഗത്തെത്തും. ഈ സാഹചര്യത്തിലാണ് എൻഎസ്എസ് നാമജപ യാത്രക്ക് ഗൂഢലക്ഷ്യം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി കേസ് അവസാനിപ്പിക്കാൻ പൊലീസ് നിയമോപദേശം തേടുന്നത്.

Top