കുട്ടിപ്പീഡകന്‍ ജെഫ്രി എപ്സ്റ്റീന്‍ സെല്ലില്‍ തൂങ്ങിമരിച്ച രാത്രിയില്‍ പ്രതിയെ നിരീക്ഷിക്കാന്‍ ഡ്യൂട്ടി നല്‍കിയ രണ്ട് ജയില്‍ ഗാര്‍ഡുമാര്‍ ഓണ്‍ലൈന്‍ ഷോപ്പിംഗും, ഉറക്കവുമായി തിരക്കിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ തെറ്റ് മറയ്ക്കാനായി ജയില്‍ രേഖകളില്‍ കൃത്രിമം നടത്തിയ സംഭവത്തില്‍ ഇവര്‍ക്കെതിരെ കുറ്റം ചുമത്തവെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
ന്യൂയോര്‍ക്കിലെ ഉയര്‍ന്ന സുരക്ഷയുള്ള മെട്രോപൊളിറ്റന്‍ കറക്ഷനല്‍ സെന്ററിലെ സുരക്ഷാ വീഴ്ചകളാണ് ഗ്രാന്‍ഡ് ജൂറിയുടെ കുറ്റം ചുമത്തല്‍ വഴി വ്യക്തമാകുന്നത്. ലൈംഗിക മനുഷ്യക്കടത്ത് കേസില്‍ വിചാരണ നേരിടാന്‍ കാത്തിരിക്കവെയാണ് എപ്സ്റ്റീന്‍ ആത്മഹത്യ ചെയ്തത്. ശക്തരും, സ്വാധീനമുള്ളവരുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന എപ്സ്റ്റീന്റെ മരണത്തോടെ വിചാരണയില്‍ പുറത്തുവരുമായിരുന്ന വിവരങ്ങളാണ് അടഞ്ഞ അധ്യായമായി മാറിയത്.
കറക്ഷണല്‍ സെന്ററിലെ അന്തേവാസികളുടെ സുരക്ഷ ഗാര്‍ഡുമാരുടെ ഉത്തരവാദിത്വമാണെന്ന് യുഎസ് അറ്റോണി ജെഫ്രി എസ് ബെര്‍മാന്‍ വ്യക്തമാക്കി. തടവുകാരെ ശ്രദ്ധിക്കുന്നതില്‍ നിന്നും മാറിനിന്നതിന് പുറമെ തെറ്റ് മറയ്ക്കാന്‍ ഔദ്യോഗിക രേഖകളില്‍ നുണകള്‍ എഴുതിയെന്നും അറ്റോണി കൂട്ടിച്ചേര്‍ത്തു. ഓരോ 30 മിനിറ്റിലും എപ്സ്റ്റീന്റെ സെല്ലില്‍ നിന്നും 15 അടി അകലെയുള്ള ഡെസ്‌കില്‍ ഇരുന്ന ഗാര്‍ഡുമാരായ ടൊവാ നോയല്‍, മൈക്കിള്‍ തോമസ് എന്നിവര്‍ ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുന്ന തിരക്കിലായിരുന്നുവെന്നാണ് കണ്ടെത്തല്‍.
ഫര്‍ണീച്ചറും, മോട്ടോര്‍സൈക്കിളും ഓണ്‍ലൈനില്‍ വാങ്ങുകയും കോമണ്‍ ഏരിയയില്‍ നടക്കുകയുമായിരുന്നു ഗാര്‍ഡുമാരുടെ പണി. എന്നാല്‍ ഗാര്‍ഡുമാരെ ബലിയാടാക്കുകയാണെന്ന് ഇവരുടെ അഭിഭാഷകന്‍ പ്രതികരിച്ചു.