ബസിടിച്ച് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്ന സംഭവം; പരുക്കേറ്റയാള്‍ മരിച്ചു, അഞ്ച് കുട്ടികള്‍ ചികിത്സയില്‍

തിരുവനന്തപുരം: ആര്യനാട് കെഎസ്ആര്‍ടിസി ബസിടിച്ച് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നുണ്ടായ അപകടത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. ആര്യനാട് ഈഞ്ചപുരം സ്വദേശി സോമന്‍ നായരാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

അപകടത്തില്‍ സോമന്‍ നായരുടെ തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. പരുക്കേറ്റ ആറുപേരില്‍ അഞ്ചുപേരും കുട്ടികളാണ്. ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

രാവിലെ 8.50 ഓടെ ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചല്‍ കൊടും വളവിലാണ് അപകടമുണ്ടായത്. പാങ്കാവില്‍ നിന്ന് നെടുമങ്ങാടേക്ക് പോകുന്ന ബസ് വളവ് തിരിയുന്നതിനിടെ വെയ്റ്റിങ് ഷെഡില്‍ തട്ടി. ബസിന്റെ പിന്‍വശമാണ് തട്ടിയത്. ഇതോടെ ഷെഡിന്റെ മേല്‍ക്കൂര തകര്‍ന്ന് താഴേക്ക് വീണു. ഈ സമയം ആറുപേരാണ് ഷെഡില്‍ ഉണ്ടായിരുന്നത്.

പരുക്കേറ്റവരെ ആദ്യം ആര്യനാട് ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. ഷെഡിന് കാലപ്പഴക്കം ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. വര്‍ഷങ്ങള്‍ പഴക്കമുള്ള ഷെഡാണ് ഇത്. ബസ് ചെറുതായി തട്ടിയ ഉടനെ ഷെഡ് പൂര്‍ണമായും തകര്‍ന്നു. ബസിന് അമിത വേഗം ഉണ്ടായിരുന്നില്ലെന്നും പ്രദേശവാസി വ്യക്തമാക്കി.

Top