മയക്കുമരുന്ന് കേസ്: ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ, നടന്‍ ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുടര്‍ച്ചയായി മൂന്നാം ദിനമാണ് ജാമ്യം പരിഗണിക്കുന്നത്. ആര്യനെയും സുഹൃത്തുക്കളെയും നിയമ വിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്നാണ് ഇവരുടെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞത്.

പണം നല്‍കി, ആഡംബര കപ്പലിലേക്ക് ക്ഷണിക്കുകയായിരുന്നു എന്നും ആര്യന്‍ ഖാനൊപ്പം അറസ്റ്റിലായ മോഡല്‍ മുന്‍മൂണിന്റെ അഭിഭാഷകന്‍ വാദിച്ചു. ആര്യന്‍ഖാനില്‍ നിന്ന് മയക്കുമരുന്ന് കണ്ടുപിടിക്കാനായിട്ടില്ലെന്നും വ്യാജമായി തെളിവുകള്‍ സൃഷ്ടിച്ചു ജയിലില്‍ അടച്ചിരിക്കുകയാണെന്നും മുകള്‍ റോത്തഗി ചൂണ്ടിക്കാട്ടി.

അതേസമയം, കോഴ ആരോപണം നേരിടുന്ന എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെക്കെതിരായ അന്വേഷണം തുടരുകയാണ്. വിജിലന്‍സ് സംഘം ലഹരിക്കേസിലെ സാക്ഷി പ്രഭാകര്‍ സെയിലിന്റെ മൊഴിയെടുത്തു. സമീര്‍ വാങ്കഡെക്ക് നല്‍കാനായി കിരണ്‍ ഗോസാവി, ഫോണില്‍ പണം ആവശ്യപ്പെടുന്നത് കേട്ടെന്ന പ്രഭാകര്‍ സെയിലിന്റെ മൊഴിയാണ് എന്‍.സി.ബിയെ പ്രതിരോധത്തിലാക്കിയത്. . മയക്കുമരുന്ന് കേസില്‍ ഷാരൂഖാന്റെ മാനേജര്‍ പൂജാ ദദ് ലാനിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് എന്‍.സി.ബി.അറിയിച്ചിട്ടുണ്ട്.

Top