ആര്യന്‍ രാജ്യാന്തര ലഹരിമാഫിയ കണ്ണിയെന്ന് എന്‍സിബി, ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും

മുംബൈ: ആഡംബര കപ്പലിലെ ലഹരി വിരുന്ന് കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും. ജാമ്യഹര്‍ജിയെ എതിര്‍ത്ത നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി), ആര്യന്‍ ഖാന്‍ രാജ്യാന്തര ലഹരിമരുന്നു മാഫിയയുടെ കണ്ണിയാണെന്ന് പ്രത്യേക കോടതിയെ അറിയിച്ചു.

അര്‍ബാസ് മെര്‍ച്ചന്റില്‍ നിന്നാണ് ആര്യന്‍ ലഹരിമരുന്ന് വാങ്ങാറുള്ളതെന്നും, ഇതേ ആവശ്യത്തിനായി താരപുത്രന്‍ രാജ്യാന്തര റാക്കറ്റിന്റെ ആളുകളുമായി ബന്ധപ്പെട്ടതിന് തെളിവുണ്ട്. വലിയ അളവിലുള്ള ലഹരി മരുന്നിനെക്കുറിച്ച് വാട്സ്ആപ്പ് ചാറ്റുകളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്രയും ലഹരി വാങ്ങുന്നതിനാല്‍ ഇത് സ്വന്തം ഉപയോഗത്തിനു മാത്രമാകില്ലെന്നും എന്‍സിബി വ്യക്തമാക്കുന്നു. മാത്രമല്ല, ആഡംബരക്കപ്പലിലെ പാര്‍ട്ടിയ്ക്ക് ക്ഷണിച്ചിട്ടാണ് പോയതെങ്കില്‍ ക്ഷണക്കത്ത് എവിടെയെന്നും എന്‍സിബി ആരാഞ്ഞു.

എന്‍സിബിയെ പോലെ ഉത്തരവാദിത്തമുള്ള ഏജന്‍സിയ്ക്ക് യുവാക്കളുടെ ലഹരി ഉപയോഗത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. എന്നാല്‍, തന്റെ കക്ഷി ലഹരി ഉപയോഗിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആര്യന്റെ അഭിഭാഷകന്റെ വാദം.

Top