അപ്രഖ്യാപിത സാംസ്കാരിക അടിയന്തരാവസ്ഥ അംഗീകരിക്കാനാവില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്

പാർവതി തിരുവോത്തിനെ നായികയാക്കി സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം ‘വർത്തമാന’ത്തിനു പ്രദർശനാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് വാർത്ത പ്രചരിച്ചത്. ഇതിനു പിന്നാലെ സെന്‍സര്‍ ബോര്‍ഡ് അംഗവും ബി.ജെ.പി നേതാവുമായ അഡ്വ. വി സന്ദീപ് കുമാര്‍ ചിത്രത്തെയും തിരക്കഥാകൃത്തിനെയും സംബന്ധിച്ചുള്ള തന്റെ ട്വീറ്റിൽ വിവാദ പരാമർശം നടത്തിയിരുന്നു . ചിത്രം താന്‍ കണ്ടെന്നും ജെഎന്‍യു സമരത്തിലെ ദളിത്, മുസ്‍ലിം പീഡനമാണ് വിഷയമെന്നും ചിത്രത്തിന്‍റെ തിരക്കഥയും നിര്‍മ്മാണവും ആര്യാടന്‍ ഷൗക്കത്ത് ആയതുകൊണ്ടാണ് താന്‍ എതിര്‍ത്തതെന്നുമായിരുന്നു സന്ദീപിൻറെ ട്വീറ്റ്. ഈ വിവാദ പരാമർശത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത്.

ഒരു സിനിമക്ക് പ്രദർശനാനുമതി നൽകുന്നത് തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ? എന്നാണ് ആര്യാടൻ ഷൗക്കത്ത് ചോദിക്കുന്നത്. ഡൽഹി ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥി സമരത്തെ കുറിച്ച് പറഞ്ഞാല്‍, ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ച് പറഞ്ഞാല്‍ എങ്ങിനെയാണ് അത് ദേശവിരുദ്ധമാവുക എന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ആര്യാടൻ ഷൗക്കത്ത് തന്റെ പ്രതിഷേധം അറിയിച്ചത്. അപ്രഖ്യാപിത സാംസ്കാരിക അടിയന്തരാവസ്ഥ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കുറിച്ചു.

അതേസമയം, രഹസ്യസ്വഭാവമുള്ള സെൻസറിംഗ് വിവരങ്ങൾ പരസ്യമാക്കുകയും എതിര്‍പ്പറിയിച്ചതിനു നിരത്തിയ കാരണങ്ങൾ ചർച്ചയാവുകയും ചെയ്തതോടെ സന്ദീപ് ട്വീറ്റ് പിൻവലിച്ചു. ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ഡൽഹി ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥി സമരത്തെ കുറിച്ച് പറഞ്ഞാല്‍, ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ച് പറഞ്ഞാല്‍ എങ്ങിനെയാണ് അത് ദേശവിരുദ്ധമാവുക. സെന്‍സര്‍ ബോര്‍ഡ് അംഗം ബി.ജെ.പി നേതാവ് അഡ്വ. വി. സന്ദീപ്കുമാറിന്റെ ട്വീറ്റില്‍ എല്ലാമുണ്ട്. ജെഎന്‍.യു സമരത്തിലെ ദലിത്, മുസ്ലീം പീഢനമായിരുന്നു വിഷയമെന്നും താന്‍ സിനിമയെ എതിര്‍ത്തതിന് കാരണം സിനിമയുടെ തിരക്കഥാകൃത്തും നിര്‍മ്മാതാവും ആര്യാടന്‍ ഷൗക്കത്തായിരുന്നു എന്നുമാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുന്നത്. ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയിലാണ് നമ്മള്‍ ഇപ്പോഴും ജീവിക്കുന്നത്. ഒരു സിനിമക്ക് പ്രദർശനാനുമതി നൽകുന്നത് തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ ?സാംസ്‌ക്കാരിക രംഗത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ അംഗീകരിക്കാനാവില്ല.

Top