കെജ്രിവാളിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്; പത്ത് വാഗ്ദാനങ്ങളുള്ള ഗ്യാരന്റി കാര്‍ഡ് ചര്‍ച്ചയാകും!

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മൂന്നാം സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും. കെജ്രിവാള്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായിട്ടുണ്ട്. അതേസമയം പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഗ്യാരന്‍ഡി കാര്‍ഡ് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പ്രാഥമിക ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കും എന്നാണ് സൂചന.

ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പത്ത് വാഗ്ദാനങ്ങളാണ് ഗ്യാരന്റി കാര്‍ഡില്‍ നല്‍കിയിരിക്കുന്നത്. എല്ലാവര്‍ക്കും കുടിവെള്ളം, വീട്, സൗജന്യ വൈദ്യുതി, സൗജന്യ യാത്ര എന്നിവയാണ് കാര്‍ഡില്‍ ഇടം പിടിച്ചിരിക്കുന്നത്. നൂറ് ദിവസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് ആലോചന. ഡല്‍ഹി നിയമസഭാ സമ്മേളനത്തിന്റെ തീയ്യതിയിലും ഇന്ന് തീരുമാനമായേക്കും.

കഴിഞ്ഞ മന്ത്രിസഭയില്‍ ജലവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇത്തവണ മറ്റ് വകുപ്പുകളില്ല. തൊഴില്‍, നഗര വികസനം എന്നിവയ്‌ക്കൊപ്പം സത്യേന്ദ്ര കുമാര്‍ ജെയിനാണ് ജലവകുപ്പിന്റെ ചുമതല വഹിക്കുക. മാത്രമല്ല ഉപമുഖ്യമന്ത്രി മനീഷ്‌സിസോദിയയുടെ വകുപ്പുകളില്‍ മാറ്റമില്ല.

പരിസ്ഥിതി, തൊഴില്‍, വികസനം എന്നിവ ഗോപാല്‍ റായിയും വനിത ശിശുക്ഷേമ വകുപ്പുകളുടെ ചുമതല രാജേന്ദ്ര പാല്‍ ഗൗതമും വഹിക്കും. വിദ്യാഭ്യാസം, ധനം, ടൂറിസം ഉള്‍പ്പടെ പതിനൊന്ന് വകുപ്പുകളുടെ ചുമതലയാണ് മനീഷ് സിസോദിയ വഹിക്കുന്നത്.

ഇമ്രാന്‍ ഹുസ്സൈന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസും കൈലോഷ് ഖെലോട്ട് നിയമം, ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ വകുപ്പുകളുമാണ് വഹിക്കുന്നത്.

തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതാണെന്ന് തെളിയിച്ച ജനനായകനാണ് കെജ്രിവാള്‍. അതുകൊണ്ട് തന്നെയാണ് മൂന്നാം തവണയും ഹാട്രിക്ക് വിജയത്തില്‍ രാജ്യ തലസ്ഥാനം ആപ്പ് സ്വന്തമാക്കിയത്.

Top