അരലക്ഷം പേർ പങ്കെടുക്കും, കെജരിവാൾ ഇന്നെത്തും

കൊച്ചി: ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ഇന്ന് കൊച്ചിയിലെത്തും. ഞായറാഴ്ച കിഴക്കമ്പലം കിറ്റക്‌സ് ഗാർമെന്റ്‌സ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ട്വന്റി ട്വന്റി ജനസംഗമം പരിപാടിയിൽ പങ്കെടുക്കും.

ജനസംഗമം പരിപാടിയിൽ അൻപതിനായിരം പേരെ പങ്കെടുപ്പിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോ ഓർഡിനേറ്റർ സാബു എം. ജേക്കബ് പറഞ്ഞു. തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാട് കെജ്‌രിവാളുമായുള്ള ചർച്ചയ്ക്കു ശേഷം പ്രഖ്യാപിക്കും. എ.എ.പി.-ട്വന്റി ട്വന്റി ലയനത്തെ കുറിച്ചോ ഒരുമിച്ചു പ്രവർത്തിക്കുന്നതിനെ കുറിച്ചോ ഇതുവരെ ചർച്ച ചെയ്തിട്ടില്ല. അങ്ങനെ ഒരു അജണ്ടയും ഇപ്പോഴില്ല- സാബു ജേക്കബ് പറഞ്ഞു. ട്വന്റി ട്വന്റിക്ക് പി.ടി. തോമസിനോടുള്ള രാഷ്ട്രീയമായ എതിർപ്പ് ഉമാ തോമസിനോട് ഉണ്ടോ എന്ന ചോദ്യത്തിന്- വ്യക്തിപരമായ കാഴ്ചപ്പാടിനേക്കാൾ കൂടുതൽ രാഷ്ട്രീയപരമായുള്ള നിലപാട് എടുക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. പി.ടി. തോമസിന്റെ ഭാര്യയാണ് സ്ഥാനാർഥി അതുകൊണ്ട് ഒരു കാഴ്ചപ്പാട് എന്ന് ഞങ്ങൾ ഉദ്ദേശിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.

കെ റെയിൽ പദ്ധതി ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും കെ റെയിൽ കേരളത്തെ രണ്ടായി വിഭജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെ റെയിൽ വിഷയത്തിലും സാബു ജേക്കബ് പ്രതികരിച്ചു. കെ റെയിൽ വികസനം ആണ് എന്നത് ഇടതിന്റെ സമീപനമാണ്. അത് ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ല. ആരുടെയൊക്കെയോ ഒരു വാശിക്കു വേണ്ടി ഇത് നടപ്പിലാക്കിയേ പറ്റൂ എന്നൊരു ചിന്താഗതിയിൽ പോവുകയാണ്. അത് പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. കേരളത്തെ കെ റെയിൽ രണ്ടായി വിഭജിക്കുകയാണ്- അദ്ദേഹം പറഞ്ഞു.

Top