‘തിരക്കിലായതിനാൽ ഹാജരാകാനാകില്ല’; ഇഡി സമന്‍സിന് മറുപടിയുമായി അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി : മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റ സമന്‍സിൽനിന്ന് മൂന്നാമതും ഒഴിഞ്ഞുമാറി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യസഭാ തിരഞ്ഞെടുപ്പും റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളുടെ തിരക്കിലായതിനാൽ ചോദ്യംചെയ്യലിന് ഹാജരാകാനാകില്ലെന്ന് ഇ.ഡിക്ക് മറുപടി നല്‍കിയ കെജ്‌രിവാള്‍, ചോദ്യാവലി തന്നാല്‍ ഉത്തരം നല്‍കാമെന്നും വ്യക്തമാക്കി.

കെജ് രിവാള്‍ ഇ.ഡിക്കയച്ച കത്തിന്റെ കോപ്പി ആംആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തനിക്കയച്ച സമന്‍സ് പ്രേരണയോടെയുള്ളതും ശല്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ളതുമാണെന്ന് കത്തില്‍ കെജ്‌രിവാള്‍ ആരോപിച്ചു. കേസില്‍ തന്നെ സാക്ഷിയായാണോ സംശയിക്കുന്ന ആളായാണോ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഒരു വ്യക്തിയെന്ന നിലയിലാണോ ഡല്‍ഹി മുഖ്യമന്ത്രി എന്ന നിലയിലാണോ എഎപിയുടെ ദേശീയ കണ്‍വീനര്‍ എന്ന നിലയിലാണോ എന്നെ വിളിപ്പിക്കുന്നതെന്ന് വ്യക്തമാക്കാത്തതിനാല്‍ ഇത് ഒരു തെളിവിന്റെയും അടിസ്ഥാനമില്ലാത്ത, ചുറ്റിത്തിരിഞ്ഞുള്ള അന്വേഷണമായി കണക്കാക്കുന്നു’, കെജ് രിവാള്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 19-ന് നടക്കുമെന്ന് പ്രസ്താവിച്ച കെജ്രിവാള്‍, ‘ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ എന്ന നിലയില്‍, ഈ നിര്‍ണായക തിരഞ്ഞെടുപ്പുകളില്‍ ഞാന്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലാണ്. ഡല്‍ഹി മുഖ്യമന്ത്രി എന്ന നിലയില്‍, റിപ്പബ്ലിക് ദിനത്തിനായുള്ള നിരവധി പരിപാടികളുടെയും ചടങ്ങുകളുടെയും ആസൂത്രണത്തിലും തയ്യാറെടുപ്പുകളിലുമാണ്’, കെജ് രിവാള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, തന്റെ അറിവിലുള്ളതോ കൈവശമുള്ളതോ ആയ ഏതെങ്കിലും വിവരങ്ങളോ രേഖകളോ നിങ്ങള്‍ തേടുകയാണെങ്കില്‍ ഏത് ചോദ്യാവലിയോടും പ്രതികരിക്കുന്നതിന് സന്തോഷമേ ഉള്ളൂവെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

മുന്‍ ഉപമുഖ്യന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എംപി സഞ്ജയ് സിങ് എന്നീ ആംആദ്മി പാര്‍ട്ടിയുടെ മുന്‍നിരക്കാരായ രണ്ട് നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട കേസില്‍, നവംബര്‍ രണ്ടിനാണ് കെജ് രിവാളിന് ആദ്യം ഇ.ഡിയുടെ നോട്ടീസ് ലഭിച്ചത്. പിന്നീട് ഡിസംബര്‍ 12-നും ലഭിച്ചു. രണ്ട് നോട്ടീസുകളിലും കെജ് രിവാള്‍ ഹാജരായിരുന്നില്ല.

Top