അയ്യോ, കെജ്രിവാളിനെതിരെ ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് ജാവഡേക്കര്‍

ന്യൂഡല്‍ഹി: ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെയുള്ള പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. താന്‍ കെജ്രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചിട്ടേയില്ലെന്നാണ് ജാവഡേക്കരിന്റെ ഇപ്പോഴത്തെ പ്രതികരണം.

ഡല്‍ഹി തെരഞ്ഞെടുപ്പിന് മുമ്പായി നടന്ന റാലിയിലായിരുന്നു ജാവഡേക്കര്‍ കെജ്രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചത്. മാത്രമല്ല ഇതിന്റെ വീഡിയോകള്‍ പല മാധ്യമങ്ങളും പുറത്ത് വിട്ടിരുന്നതുമാണ്‌. അതെല്ലാം അപ്പോള്‍ പച്ച കള്ളമാണെന്ന തരത്തിലാണ് മന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം പൂനെയില്‍ വെച്ച് നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കെജ്രിവാളിനെ നിരാകരിക്കാന്‍ ഡല്‍ഹിക്കാര്‍ക്ക് ഒരു കാരണമുണ്ട്. കാരണം അദ്ദേഹം നിഷ്‌കളങ്കമായ മുഖത്തോടെ ചോദിക്കും- ഞാനൊരു ഭീകരവാദിയാണോ എന്ന്. അതെ, നിങ്ങളൊരു ഭീകരവാദിയാണ്. അതിന് മതിയായ തെളിവുകളുണ്ട്. നിങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട് നിങ്ങളൊരു അരാജകവാദിയാണെന്ന്. അരാജകവാദിയും തീവ്രവാദിയും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല’ എന്നായിരുന്നു ജാവഡേക്കറിന്റെ വിവാദ പരാമര്‍ശം.

അതേസമയം ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ പരാജയവും അദ്ദേഹം തന്റെ വാക്കുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ‘കോണ്‍ഗ്രസിന് 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 26 ശതമാനം വോട്ട് കിട്ടി. എന്നാല്‍ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് നാലുശതമാനം വോട്ടാണ് കിട്ടിയത്’- ജാവഡേക്കര്‍ കൂട്ടിച്ചേര്‍ത്തു.

Top