അരുണാചല്‍ പ്രദേശില്‍ പ്രതിഷേധം കനക്കുന്നു; ഉപമുഖ്യമന്ത്രിയുടെ വസതിക്ക് തീയിട്ടു

അരുണാചല്‍ പ്രദേശ്: സമരക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അരുണാചല്‍ പ്രദേശില്‍ പ്രതിഷേധം കനക്കുകയാണ്. വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ബന്ദിന് ശേഷവും അക്രമം തുടരുകയാണ്. പ്രതിഷേധക്കാര്‍ 50 വാഹനങ്ങള്‍ കത്തിച്ചു.

സംസ്ഥാനത്തിന് പുറത്തുനിന്നുള്ള 6 ഗോത്രവിഭാഗങ്ങള്‍ക്ക് സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ശുപാര്‍ശക്ക് എതിരെയാണ് പ്രതിഷേധം. ഉപമുഖ്യമന്ത്രി ചൗന മെയ്ന്റെ ബംഗ്ലാവിന് തീയിട്ടു. ജില്ലാ പൊലീസ് കമ്മീഷണറുടെ വസതിക്ക് നേരെയും ആക്രമണമുണ്ടായി. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് പരുക്കേറ്റു. സ്ഥിതി നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് പ്രദേശത്ത്‌നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തു.

ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌നാഥ് സിംങ് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ വിളിച്ച് വിവരങ്ങളാരാഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് സമരാനുകൂലികള്‍ 50 കാറുകള്‍ തീവച്ച് നശിപ്പിക്കുകയും നൂറിലേറെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പുറമെ അഞ്ചു തിയേറ്ററുകള്‍ കത്തിക്കുകയും ചലച്ചിത്ര മേളക്കു നാഗാലന്‍ഡില്‍ നിന്നെത്തിയ സംഗീത ഗ്രൂപ്പിനെ അക്രമിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഇറ്റാനഗറില്‍ നടത്താനിരുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള സംഘാടകര്‍ മാറ്റിവെച്ചു.

Top