അംബാനിക്കുവേണ്ടി മോദി രാജ്യതാല്‍പ്പര്യം ത്യജിച്ചുവെന്ന് കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം

modi

ന്യൂഡല്‍ഹി: 126 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ രാജ്യത്തിന് ആവശ്യമുണ്ടെന്നിരിക്കെ ഫ്രാന്‍സിന്റെ ഡസോള്‍ട്ട് ഏവിയേഷനുമായി കേന്ദ്ര സര്‍ക്കാര്‍ 36 വിമാനങ്ങള്‍ക്കു മാത്രം കരാര്‍ ഒപ്പിട്ടത് എന്തിനാണെന്ന ചോദ്യമുന്നയിച്ച് കോണ്‍ഗ്രസ് രംഗത്ത്.

യുദ്ധവിമാനങ്ങള്‍ വാങ്ങുവാന്‍ തിടുക്കമുണ്ടായിരുന്നെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ വിമാനങ്ങളും ഒരുമിച്ചു നല്‍കാന്‍ ഫ്രഞ്ച് കമ്പനിയോട് ആവശ്യപ്പെടാതിരുന്നത് എന്താണെന്നും കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി ചോദിച്ചു. കുറച്ചു വിമാനങ്ങള്‍ 2019ലും മറ്റുള്ളവ 2022ലുമാണ് വിതരണം ചെയ്യുന്നത്. തിടുക്കമുണ്ടായിരുന്നെങ്കില്‍ എല്ലാ വിമാനങ്ങളും 2019ല്‍ തന്നെ എത്തിക്കണമായിരുന്നെന്നും ഇടപാടിനെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുന്നത് എന്തിനാണെന്നും കരാര്‍ നീതിയുക്തമാണെങ്കില്‍ പേടിക്കേണ്ടതില്ലെന്നും 126 വിമാനങ്ങള്‍ക്കു പകരം 36 എണ്ണത്തിനു മാത്രം എന്‍ഡിഎ സര്‍ക്കാര്‍ ഒപ്പിട്ടത് വിചിത്രമാണെന്നും ‘കോടീശ്വരനായ സുഹൃത്തിനുവേണ്ടി’ രാജ്യതാല്‍പര്യം സര്‍ക്കാര്‍ ത്യജിച്ചെന്നും പ്രിയങ്ക ചതുര്‍വേദി ആരോപണം ഉന്നയിച്ചു.

5a380aec-a2f3-4d55-b0da-ae6490816e9c

526 കോടിയില്‍ നിന്നു വിമാനങ്ങളുടെ തുക എങ്ങനെയാണ് 1,670 കോടിയിലേക്കു കുതിച്ചുയര്‍ന്നതെന്നും 70 വര്‍ഷത്തെ പാരമ്പര്യമുള്ള പൊതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കി കൊണ്ട് 12 ദിവസം മാത്രം പ്രായമുള്ള കമ്പനിക്കു കരാര്‍ നല്‍കിയത് എന്തിനാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും പ്രിയങ്ക പറഞ്ഞു. യുപിഎ സര്‍ക്കാരിനേക്കാള്‍ 20 ശതമാനം വിലകുറച്ചാണ് എന്‍ഡിഎ സര്‍ക്കാര്‍ റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നേരത്തെ വ്യക്തമാക്കിയിരുന്നു.

650b0c8a-3c39-4ad9-ab5c-82792e81d2c1

കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ഇടപാടില്‍ പങ്കാളികളായ റിലയന്‍സ് ഡിഫന്‍സ് കമ്പനിക്ക് കരാര്‍ വഴി 1.3 ലക്ഷം കോടി രൂപ ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നത്. കമ്പനിക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിലയന്‍സ് മേധാവി അനില്‍ അംബാനി കോണ്‍ഗ്രസ് നേതാക്കള്‍ക്കു വക്കീല്‍ നോട്ടിസ് അയച്ചിരുന്നു.

Top