അറസ്റ്റിലായ യുട്യൂബര്‍ തൊപ്പി കുട്ടികളിലുണ്ടാക്കിയ സ്വാധീനത്തില്‍ ആശങ്ക; മന്ത്രി ആര്‍ ബിന്ദു

 

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അറസ്റ്റിലായ യുട്യൂബര്‍ തൊപ്പി കുട്ടികളിലുണ്ടാക്കിയ സ്വാധീനത്തില്‍ ആശങ്കയെന്ന് മന്ത്രി ആര്‍ ബിന്ദു. മുന്‍കാലങ്ങളിലെ പോലെയല്ല, കുട്ടികള്‍ക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ആ മാറ്റങ്ങള്‍ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. കാലത്തിന്റെ മാറ്റങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് വേവലാതിയോടെയാണ് നോക്കിക്കാണുന്നത്.

കഴിഞ്ഞ ദിവസം തൊപ്പി എന്ന പേരിലൊരുത്തന്‍ വളാഞ്ചേരിയില്‍ വന്നപ്പോള്‍ കുഞ്ഞുങ്ങള്‍ ആരാധനയോടെ ഓടിച്ചെന്നുവെന്നും തൊപ്പി സംസാരിക്കുന്ന സാമൂഹ്യവിരുദ്ധതക്ക് കുഞ്ഞുങ്ങള്‍ കയ്യടിച്ചുവെന്നും അറിഞ്ഞപ്പോള്‍ അധ്യാപിക എന്ന നിലയിലും അമ്മ എന്ന നിലയിലും വേദന തോന്നിയെന്നും മന്ത്രി പറഞ്ഞു.

അതേസമയം, തൊപ്പിയുടെ അറസ്റ്റില്‍ പ്രതികരണവുമായി പൊലീസ് രംഗത്തെത്തി. ഒരു മണിക്കൂറോളം പുറത്ത് കാത്തുനിന്നതിന് ശേഷമാണ് യൂട്യൂബര്‍ തൊപ്പിയെ വാതില്‍ പൊളിച്ച് അകത്ത് കയറി കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെയാണ് കൊച്ചിയില്‍ നിന്ന് തൊപ്പിയെന്ന നിഹാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വളാഞ്ചേരിയിലെ ഒരു ഉദ്ഘാടന പരിപാടിക്കെത്തിയപ്പോള്‍ അശ്ലീല പരാമര്‍ശം നടത്തുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് കസ്റ്റഡിയിലെടുത്തത്.

 

ചോദ്യം ചെയ്യാന്‍ ഇന്ന് ഹാജരാവാന്‍ തൊപ്പിയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വരാന്‍ പറ്റില്ല എന്നായിരുന്നു മറുപടി. തൊപ്പിയുടെ കൈവശം അശ്ലീല കണ്ടന്റ് ഉണ്ടെന്ന സൂചനകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ തെളിവുകള്‍ നശിപ്പിക്കാതിരിക്കാനാണ് പെട്ടെന്ന് കസ്റ്റഡിയില്‍ എടുത്തത്. ഒരു മണിക്കൂറോളം വാതിലിനു പുറത്തു കാത്തിരുന്നു. ഒടുവില്‍ തുറക്കാനുള്ള ശ്രമത്തിനിടെ വാതില്‍ ലോക്കായിപ്പോയി. തെളിവുകള്‍ നശിപ്പിക്കാതിരിക്കാന്‍ ആണ് ചവിട്ടി പൊളിക്കേണ്ടി വന്നതെന്നും പൊലീസ് വ്യക്തമാക്കി. ഐടി ആക്ട് പ്രകാരം നേരത്തെ തൊപ്പിക്കെതിരെ കണ്ണൂരിലും കേസുണ്ട്.

Top