സെന്തില്‍ ബാലാജിയുടെ അറസ്റ്റ്; പ്രതിഷേധത്തിന് ഒരുങ്ങി ഡിഎംകെ സഖ്യം

 

ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ അറസ്റ്റില്‍ പ്രത്യക്ഷ പ്രതിഷേധത്തിന് ഒരുങ്ങി ഡിഎംകെ സഖ്യം. കോയമ്പത്തൂരില്‍ മതനിരപേക്ഷ മുന്നണിയുടെ പ്രതിഷേധം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കും. ഇതിനിടെ, സെന്തില്‍ ബാലാജിയുടെ ബൈപ്പാസ് ശസ്ത്രക്രിയ മൂന്ന് ദിവസത്തിനു ശേഷം നടത്തും. മൂന്നു ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇതിനിടെ, കൈക്കൂലി കേസില്‍ ഇഡി അറസ്റ്റു ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷയിലും ഇഡിയുടെ കസ്റ്റഡി അപേക്ഷയിലും ചെന്നൈ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ഇന്നലെയാണ് കേസില്‍ വാദം പൂര്‍ത്തിയായത്. മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബൈപാസ് ശസ്ത്രക്രിയയ്ക്കായി സെന്തില്‍ ബാലാജിയെ ഇന്നലെ രാത്രി സെന്തില്‍ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ, സെന്തില്‍ ബാലാജിയുടെ വകുപ്പ് മാറ്റത്തിനായി സര്‍ക്കാര്‍ നല്‍കിയ ശിപാര്‍ശ ഗവര്‍ണര്‍ ആര്‍. എന്‍. രവി മടക്കി.

യഥാര്‍ത്ഥ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് ശിപാര്‍ശ മടക്കിയത്. ചികിത്സയെന്ന കാരണം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഡിഎംകെ ഉന്നയിച്ചത്. ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റെന്ന് മന്ത്രി കെ പൊന്‍മുടി കുറ്റപ്പെടുത്തി. ഗവര്‍ണറുടെ തീരുമാനം ഭരണഘടന വിരുദ്ധമാണെന്നും മന്ത്രിമാരുടെ വകുപ്പുകള്‍ മാറ്റുന്നത് മുഖ്യമന്ത്രിയുടെ അധികാരത്തില്‍പ്പെട്ട കാര്യമാണെന്നും ഡിഎംകെ വ്യക്തമാക്കി.

Top