കെ സുധാകരന്റെ അറസ്റ്റ്; രാഹുല്‍ഗാന്ധിയുടെ മൗനം കേസില്‍ സത്യമുള്ളത് കൊണ്ടെന്ന് കെ.സുരേന്ദ്രന്‍

 

തിരുവനന്തപുരം: കെ.സുധാകരനെ മോന്‍സന്‍ മാവുങ്കല്‍ കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും രാഹുല്‍ഗാന്ധി പ്രതികരിക്കാത്തത് സുധാകരന്‍ കുറ്റം ചെയ്‌തെന്ന് ബോധ്യമായത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. ഒരു കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഇത്രയും ഗുരുതരമായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മിണ്ടാത്തത് സിപിഎമ്മുമായുള്ള അവിശുദ്ധസഖ്യത്തിന്റെ തെളിവാണെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പാട്‌നയില്‍ പ്രതിപക്ഷ യോഗം ചേരുമ്പോഴാണ് കേരളത്തില്‍ കെപിസിസി പ്രസിഡന്റിനെ സിപിഎം ഭരിക്കുന്ന സംസ്ഥാനത്തിലെ പൊലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്ര ഏജന്‍സികള്‍ അഴിമതിക്കാരെ അറസ്റ്റ് ചെയ്യുന്നതിനെതിരെ ചേര്‍ന്ന യോഗത്തിനിടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ എംപി അറസ്റ്റിലായത് പ്രതിപക്ഷത്തിന്റെ നിലപാടുകള്‍ക്കുള്ള തിരിച്ചടിയാണ്.

 

സുധാകരനും വിഡി സതീശനുമതിരായ കേസുകളില്‍ ഇതുവരെ മെല്ലെപോക്ക് നടത്തിയ പൊലീസ് ഇപ്പോള്‍ കാണിക്കുന്ന ധൃതി രാഷ്ട്രീയ അഡ്ജസ്റ്റ്‌മെന്റിനു വേണ്ടിയുള്ളതാണ്. അതുകൊണ്ടാണ് സുധാകരനെതിരെ സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പ് മാത്രം ചുമത്തിയത്. കെപിസിസി പ്രസിഡന്റിനെ അറസ്റ്റ് ചെയ്തിട്ടും കോണ്‍ഗ്രസുകാര്‍ പ്രതിഷേധിക്കാത്തത് .

അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന് അടിവരയിടുകയാണ്. ഒളിംമ്പിക്‌സ് അസോസിയേഷനിലെ പോക്‌സോ കേസിനെതിരെ വാതോരാതെ സംസാരിച്ച രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പോക്‌സോ കേസിലെ പ്രതിയായ മോന്‍സനുമായി കെപിസിസി പ്രസിഡന്റിനുള്ള ബന്ധം വ്യക്തമാക്കണം. സംസ്ഥാനത്തെ എസ്എഫ്‌ഐ തട്ടിപ്പുകള്‍ക്കെതിരെ യൂത്ത്‌കോണ്‍ഗ്രസും കെഎസ്യുവും സമരരംഗത്തിറങ്ങാത്തത് ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയത്തിന്റെ ഫലമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Top