എടിഎമ്മുകളിലെ മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഹരിയാനയിലേക്ക്

കൊച്ചി : എറണാകുളം, തൃശൂര്‍, കോട്ടയം ജില്ലകളിലെ എടിഎമ്മുകളിലെ മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഹരിയാന ഷിക്കപ്പൂര്‍ മേവാത്തിലേക്ക് പുറപ്പെട്ടു. കേസിലെ മൂന്നു പ്രതികള്‍ക്കായാണ് അന്വേഷണ സംഘം ഹരിയാനയിലേക്ക് തിരിച്ചത്.

തൃപ്പൂണിത്തുറ ഇരുമ്പനത്ത് പുതിയറോഡ് ജംഗ്ഷനില്‍ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലെ എസ്ബിഐയുടെ എടിഎമ്മും തൃശൂരിലും കോട്ടയത്തുമുള്ള എടിഎമ്മുകളും കുത്തിത്തുറന്ന് 35,05,200 രൂപയും കവര്‍ന്ന് ഹരിയാന ഷിക്കപ്പൂര്‍ മേവാത്തിലേക്ക് കടന്നുകളഞ്ഞ സംഘത്തിലെ ആറ് പ്രതികളില്‍ മൂന്നുപേരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രണ്ടു പ്രതികളായ ഹരിയാന സ്വദേശി ഹനീഫ് (37), രാജസ്ഥാന്‍ സ്വദേശി നസീം (24 ) എന്നിവര്‍ കാക്കനാട് സബ് ജയിലിലാണ്.

പ്രധാന പ്രതിയായ പപ്പി വാഹന മോഷണക്കേസിലും എടിഎം കവര്‍ച്ച കേസിലും പിടിക്കപ്പെട്ട് ഡല്‍ഹിയില്‍ തീഹാര്‍ ജയിലില്‍ ആണ്. മറ്റ് പ്രതികളായ അസം, അലീം ,ഷെഹ്‌സാദ് എന്നീ മൂന്ന് പ്രതികളെ പിടികൂടാനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും വേണ്ടിയാണ് അന്വേഷണ സംഘം മേവാത്തിലേക്ക് തിരിച്ചത്.

Top