ഇടഞ്ഞ് എംഎല്‍എമാര്‍, അംഗബലം കൂട്ടി ബിജെപി;കോണ്‍ഗ്രസ് നിര്‍ണായക യോഗം ഇന്ന്

ബെംഗളുരു: എംഎല്‍എമാരുടെ കൂട്ട രാജിയെ തുടര്‍ന്നുണ്ടായ വന്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറാനാകാതെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍. 13 വിമത എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടാവും. 10 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരും നല്‍കിയിരിക്കുന്ന രാജിയിലാണ് സ്പീക്കറുടെ തീരുമാനം വരുന്നത്. സമ്പൂര്‍ണ മന്ത്രിസഭ പുനഃസംഘടന പ്രഖ്യാപിച്ചിട്ടും രാജിവച്ച എം.എല്‍.എമാരെ ഒപ്പം കൂട്ടാന്‍ സര്‍ക്കാറിന് ഇനിയും സാധിച്ചിട്ടില്ല. അതേസമയം മറുഭാഗത്ത് ബി.ജെ.പി സഭയിലെ അംഗബലം വര്‍ധിപ്പിച്ച് കരുത്ത് കൂട്ടുകയാണ്.

കഴിഞ്ഞ ദിവസം രാജി വെച്ച മന്ത്രിമാരായ എച്ച്. നാഗേഷും ആര്‍.ശങ്കറും ബി.ജെ.പി പാളയത്തില്‍ എത്തി കഴിഞ്ഞു. കോണ്‍ഗ്രസ് വിട്ട് ബി.ജെപി.യിലേക്ക് പോകുകയാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എ റോഷന്‍ ബെയ്ഗും പ്രഖ്യാപിച്ചു കഴിഞ്ഞു. മന്ത്രിസഭ രൂപീകരിയ്കാനുള്ള കേവല ഭൂരിപക്ഷം ഇപ്പാള്‍ ഉള്ളത് ബി.ജെ.പിയുടെ കൈവശമാണ്. സംസ്ഥാനത്തിന് പുറത്ത് റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍.എമാരിലാണ് ഇനിയുള്ള സര്‍ക്കാറിന്റെ പ്രതീക്ഷ. ചുരുങ്ങിയത് ഏഴ് പേരെയെങ്കിലും തിരികെയെത്തിക്കാന്‍ ശ്രമിച്ചാല്‍ ഭരണം നിലനിര്‍ത്താന്‍ സാധിക്കും.രാജി നല്‍കിയ രാമലിംഗ റെഡ്ഡിയെ ഉപമുഖ്യമന്ത്രിയാക്കി, അദ്ദേഹത്തോട് അനുഭാവം പ്രകടിപ്പിക്കുന്നവരെ കൂടെ കൂട്ടി, ഭരണം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

സര്‍ക്കാരിന്റെ നിലനില്‍പ്പ് തുലാസിലായ ഘട്ടത്തില്‍ ഇന്ന് രാവിലെ നടക്കുന്ന കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി യോഗം ഏറെ നിര്‍ണായകമാണ്. യോഗത്തില്‍ പങ്കെടുക്കാത്തവരെ അയോഗ്യരാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. മുംബൈയിലേക്ക് എം.എല്‍.എമാരുമായി ചര്‍ച്ച നടത്താന്‍ പോയ ഡി.കെ.ശിവകുമാറിലാണ് സര്‍ക്കാറിന്റെ പ്രതീക്ഷകള്‍. ഇതും പാളിയാല്‍ കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലെത്തും എന്നതിന് ഒരു സംശയവും വേണ്ട.

Top