അര്‍ണബിന്റെ വിവാദ വാട്‌സ് ആപ്പ് ചാറ്റ്; കേന്ദ്രത്തിനെതിരെ സോണിയ ഗാന്ധി

sonia gandhi

ന്യൂഡല്‍ഹി: അര്‍ണബ് ഗോസ്വാമിയുടെ വിവാദ വാട്‌സ് ആപ്പ് ചാറ്റ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സോണിയ ഗാന്ധി. ദേശീയ സുരക്ഷയില്‍ ഇത്രയധികം വിട്ടുവീഴ്ച നടത്തിയത് അസ്വസ്ഥാജനകമാണെന്നും, സൈനിക നടപടികളുടെ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് രാജ്യദ്രോഹമാണെന്ന് മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി പറഞ്ഞിട്ടും സര്‍ക്കാര്‍ നിശബ്ദ തുടരുകയാണെന്ന് സോണിയ പ്രതികരിച്ചു.

ദേശസ്നേഹത്തിന്റെയും ദേശീയതയുടെയും സര്‍ട്ടിഫിക്കറ്റുകള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നവരുടെ തനിനിറം ഇപ്പോള്‍ പൂര്‍ണ്ണമായും തുറന്നുകാട്ടപ്പെടുവെന്നും സോണിയ ഗാന്ധി തുറന്നടിച്ചു.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലക്കോട്ട് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തെ കുറിച്ച് അര്‍ണബിന് നേരത്തെ അറിയാമായിരുന്നെന്നും പുറത്തു വന്ന ചാറ്റ് വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. അതിന് അര്‍ണബിന് ബാര്‍ക്ക് സി.ഇ.ഒ. ആശംസ അറിയിക്കുന്നുമുണ്ട്. ബി.ജെ.പി ആ വര്‍ഷവും തെരഞ്ഞെടുപ്പില്‍ തൂത്തുവാരുമെന്ന അറിയിപ്പും ചാറ്റില്‍ നല്‍കുന്നുണ്ട്.

പുല്‍വാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിലൂടെ തങ്ങള്‍ക്ക് വന്‍വിജയം നേടാനായെന്നാണ് അര്‍ണബിന്റെ ചാറ്റില്‍ പറയുന്നത്. 2019 ഫെബ്രുവരി പതിനാലിന് പുല്‍വാമ ആക്രമണം നടന്ന ദിവസം വൈകീട്ട് ഈ വര്‍ഷം കശ്മീരില്‍ നടന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മറ്റെല്ലാവരേക്കാളും 20 മിനിറ്റ് മുന്‍പിലാണ് തങ്ങളെന്നാണ് അര്‍ണബ് പറയുന്നത്.

Top