ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിനു സാധ്യത; മുന്നറിയിപ്പ് നല്‍കി സൈന്യം

ഗുജറാത്ത് :ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് സൈന്യത്തിന്റെ മുന്നറിപ്പ്. ഗുജറാത്തില്‍ അറബിക്കടലില്‍ സര്‍ ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.

കരസേന ദക്ഷിണമേഖല കമാന്‍ഡിങ് ഇന്‍ ചീഫ് ലഫ്റ്റനന്റ് ജനറല്‍ എസ്.കെ.സൈനിയാണ് മുന്നറിയിപ്പ് നല്‍കിയത്. സൈന്യം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.

നേരത്തെ, ആഗോളഭീകരനായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പാക്കിസ്ഥാന്‍ രഹസ്യമായി മോചിപ്പിച്ചതായും ഇന്ത്യയില്‍ വന്‍ഭീകരാക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ പദ്ധതിയിടുന്നതായും ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജസ്ഥാന് സമീപം അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തെ വന്‍ തോതില്‍ വിന്യസിച്ചിരിക്കുകയാണെന്നും രഹസ്യാന്വേണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം അസ്ഹര്‍ കരുതല്‍ തടങ്കലില്‍ ആണെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം. ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാസേനകള്‍ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞതില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് വന്‍ ഭീകരാക്രമണത്തിന് പാക്കിസ്ഥാന്‍ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത്. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കൊപ്പമാണ് ലോകരാജ്യങ്ങള്‍. കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന നിലപാട് ഐക്യരാഷ്ട്ര സംഘടന ഉള്‍പ്പെടെ സ്വീകരിച്ചതിനെ തുടര്‍ന്ന് ഏതു വിധേനയേയും തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. കാശ്മീര്‍ വിഷയത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ തിരിക്കാനാണ് പാക്കിസ്ഥാന്‍ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതെന്ന് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

മസൂദ് അസ്ഹറിന്റെ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് 2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ ആക്രമണം നടത്തിയിരുന്നു. പുല്‍വാമയില്‍ 40 ജവാന്‍മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരനും മസൂദ് തന്നെയാണ്. കഴിഞ്ഞ മേയിലാണ് മസൂദിനെ യു.എന്‍ രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. 1994ല്‍ കാശ്മീരിലെ അനന്ത്‌നാഗില്‍ വച്ച് ഇന്ത്യന്‍ സൈന്യം മസൂദിനെ പിടികൂടിയിരുന്നു. എന്നാല്‍ 1999ല്‍ ഭീകരര്‍ കാണ്ഡഹാറില്‍ വിമാനം റാഞ്ചുകയും മസൂദ് അടക്കമുള്ള ഭീകരരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സര്‍ക്കാറിന് മസൂദ് അസ്ഹറിനെ മോചിപ്പിക്കേണ്ടി വന്നു.

Top