പുല്‍വാമയില്‍ വീണ്ടും സൈനിക വ്യൂഹത്തിന് നേരെ ഭീകരാക്രമണം; 8 പേര്‍ക്ക് പരിക്ക്

പുല്‍വാമ: രാജ്യത്തെ നടുക്കി പുല്‍വാമയില്‍ വീണ്ടും സൈനിക വ്യൂഹത്തിന് നേരെ ആക്രമണം. ഐഇഡി ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്നാണ് വിവരം. 44 രാഷ്ട്രീയ റൈഫിള്‍സിന്റെ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. സ്‌ഫോടനത്തിന് ശേഷം വാഹനത്തിന് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയും ചെയ്തു.

ജമ്മുകശ്മീരില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ഇന്ത്യക്ക് അമേരിക്കയും പാകിസ്ഥാനും മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം. അവന്തിപൊര മേഖലയില്‍ പുല്‍വാമ മാതൃകയിലുള്ള ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിടുന്നെന്ന വിവരം പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും കൈമാറിയിരുന്നു. ഭീകരന്‍ സാക്കിര്‍ മൂസയെ സുരക്ഷാ സേന വധിച്ചതിലുള്ള പ്രതികാരത്തിന് തയാറെടുക്കുന്നുവെന്നാണ് പാകിസ്ഥാന്‍ കൈമാറിയ വിവരം.

കഴിഞ്ഞ ഫെബ്രുവരി 14ന് ജമ്മുകശ്മീരിലെ പുല്‍വാമയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 44 സി ആര്‍ പി എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. വയനാട് സ്വദേശിയായ വി വി വസന്ത് കുമാറും ഇവരില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി ആര്‍ പി എഫ് വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ആദില്‍ അഹമ്മദ് ദര്‍ എന്ന ഭീകരവാദി ഇടിച്ചുകയറ്റുകയായിരുന്നു.

Top