കൊഹിമ: നാഗാലാന്‍ഡില്‍ ഭീകരസംഘമെന്നു തെറ്റിദ്ധരിച്ചു സൈന്യം നടത്തിയ വെടിവയ്പില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ടതില്‍ ’21- പാരാസ്‌പെഷല്‍’ ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. നാഗാലാന്‍ഡ് പൊലീസാണ് കേസെടുത്തത്. ഒരു പ്രകോപനവുമില്ലാതെ ഗ്രാമീണര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.
അതേസമയം, ഗ്രാമീണര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഉണ്ടായ സംഘര്‍ഷം തുടരുകയാണ്. നിരോധനാജ്ഞ നിലനില്‍ക്കുന്ന മോണ്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കി. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടതോടെ മരിച്ച ഗ്രാമീണരുടെ എണ്ണം പതിനഞ്ചായി. വെടിവയ്പില്‍ കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.
ഓടിങ്, ടിരു ഗ്രാമങ്ങളുടെ അതിര്‍ത്തിയില്‍ ശനിയാഴ്ച വൈകിട്ടാണു സംഭവങ്ങളുടെ തുടക്കം. കല്‍ക്കരിഖനിയിലെ ജോലി കഴിഞ്ഞ് പിക്കപ് വാനില്‍ പാട്ടുപാടി വീടുകളിലേക്കു മടങ്ങുകയായിരുന്ന തൊഴിലാളികള്‍ക്കാണു വെടിയേറ്റത്. മ്യാന്‍മര്‍ താവളമാക്കിയ തീവ്രവാദികളുടെ സാന്നിധ്യമുള്ള അതിര്‍ത്തി ജില്ലയാണു മോണ്‍.
എന്‍എസ്സിഎന്‍ (കെ – യുങ് ഓങ്) തീവ്രവാദികള്‍ വെളുത്ത ജീപ്പില്‍ വരുന്നുണ്ടെന്നായിരുന്നു രഹസ്യവിവരം. ഇവരെന്നു തെറ്റിദ്ധരിച്ചു തൊഴിലാളികള്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ 6 പേര്‍ സംഭവസ്ഥലത്തു കൊല്ലപ്പെട്ടു. പരുക്കേറ്റ 2 പേരെ സൈനികര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീടു മരിച്ചു.
രാത്രിയായിട്ടും തൊഴിലാളികള്‍ തിരിച്ചെത്താതിരുന്നപ്പോള്‍ തേടിയിറങ്ങിയ യുവാക്കള്‍ ഉള്‍പ്പെടുന്ന സംഘം സൈന്യത്തെ വളഞ്ഞുവയ്ക്കുകയും വാഹനങ്ങള്‍ക്കു തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ആദ്യം ആകാശത്തേക്കും പിന്നീട് നേരെയും സൈന്യം വെടിവച്ചു. ഇതില്‍ 5 പേര്‍ കൂടി കൊല്ലപ്പെട്ടു.
സംഘര്‍ഷവും വെടിവയ്പും ഇന്നലെയും തുടര്‍ന്നു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആശങ്കയും വേദനയും പ്രകടിപ്പിച്ചു. വെടിവയ്പില്‍ ഖേദം പ്രകടിപ്പിച്ച സൈന്യം, സേനാതല അന്വേഷണത്തിന് (കോര്‍ട്ട് ഓഫ് എന്‍ക്വയറി) ഉത്തരവിട്ടിരുന്നു.