ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിരോധം ശക്തമാക്കാൻ അപ്പാച്ചെ ഹെലികോപ്റ്ററുകളെത്തുന്നു. അമേരിക്കയിൽ നിന്നാണ് സൈന്യത്തിനായി ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ എത്തിക്കുന്നത്.
ആഗസ്റ്റില്‍ ഹെലികോപ്റ്ററുകൾ വാങ്ങുന്ന കരാറിന് ഇന്ത്യന്‍ പ്രതിരോധ കൗണ്‍സില്‍ പച്ചക്കൊടി കാട്ടിയിരുന്നെങ്കിലും നടപടികളിലേക്ക് എത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ കേന്ദ്ര സര്‍ക്കാരും കരാറില്‍ താത്പര്യം പ്രകടിപ്പിച്ചതോടെ നടപടികള്‍ വേഗത്തിലാകുമെന്നാണ് ഒൗദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഇന്ത്യ ആദ്യമായാണ് യുദ്ധ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത്. പദ്ധതിയുടെ ഭാഗമായി പ്രാരംഭ നടപടിയായി ലെറ്റര്‍ ഒാഫ് റിക്വസ്റ്റ് ഇന്ത്യ യു.എസിലേക്ക് അയച്ചിട്ടുണ്ടെന്നും. മറുപടി ലഭിച്ചാൽ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.
മിനിട്ടില്‍ 128 മിസൈലുകള്‍ ശത്രുക്കള്‍ക്ക് നേരെ പ്രയോഗിക്കാന്‍ കഴിയുന്നവയാണ് അപ്പാച്ചെ എ.എച്ച് 64 ഇ ഹെലികോപ്റ്ററുകള്‍. ആക്രമണങ്ങളെ ചെറുക്കാനും പ്രത്യേക സംവിധാനങ്ങളുണ്ട്. ടി 700 ടര്‍ബോ ഷാഫ്റ്റ് എഞ്ചിനുകളിലാണ് പ്രവര്‍ത്തിക്കുന്നത്. പൈലറ്റുള്‍പ്പെടെ രണ്ട് പേര്‍ക്കാണ് ഒരു സമയം സഞ്ചരിക്കാനാവുന്നത്. ഹെലികോപ്റ്ററും അനുബന്ധ ഉപകരണങ്ങളുമടക്കം 4168 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന തുക.