പാക്ക് ഭീകരകേന്ദ്രങ്ങള്‍ ഉണ്ടാക്കട്ടെ, പൊളിക്കാന്‍ നമുക്കറിയാം; ഇന്ത്യന്‍ സൈനിക മേധാവി

പാകിസ്ഥാന്റേത് വെറും ‘ആണവ പൊങ്ങച്ചം’ മാത്രമാണെന്ന് 2016ലെ ഉറി, 2019ലെ ബാലകോട്ട് തിരിച്ചടികള്‍ വഴി തെളിഞ്ഞെന്ന് ഇന്ത്യയുടെ പുതിയ സൈനിക മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ. ബാലകോട്ട് വ്യോമാക്രമണങ്ങള്‍ക്ക് ആണവായുധ പ്രയോഗത്തിലേക്ക് എത്രത്തോളം സമ്മര്‍ദം ചെലുത്തിയെന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന ഭയമില്ലാതെ തിരിച്ചടിക്കാനുള്ള വഴികള്‍ ഉണ്ടെന്ന് നരവാനെ ചൂണ്ടിക്കാണിച്ചു.

‘ചരിത്രം പരിശോധിച്ചാല്‍ ആണവായുധങ്ങള്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാവുള്ള മാര്‍ഗ്ഗമെന്ന് കാണാം, അവിടെ തീരുന്നു അതിന്റെ റോള്‍. നമ്മള്‍ രണ്ടോ, മൂന്നോ തവണ ആണവ പ്രശ്‌നമില്ലാതെ തിരിച്ചടി നല്‍കുകയും ചെയ്തു’, സൗത്ത് ബ്ലോക്കില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ എംഎം നരവാനെ പറഞ്ഞു. 1990കള്‍ മുതലാണ് പാകിസ്ഥാന്‍ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന ഭീഷണി തുടങ്ങുന്നത്. ഭീകരവാദി അക്രമണങ്ങള്‍ക്ക് പകരം വീട്ടാന്‍ അതിര്‍ത്തി കടന്നാല്‍ ആണവായുധം പ്രയോഗിക്കുമെന്നാണ് പാകിസ്ഥാന്‍ ഭാഷ്യം.

ഇത് ഭയന്നാണ് 2001 പാര്‍ലമെന്റ് അക്രമണങ്ങളിലും, 2008 മുംബൈ ഭീകരാക്രമണങ്ങളിലും ഇന്ത്യന്‍ സൈന്യത്തെ അതിര്‍ത്തി കടക്കുന്നതില്‍ നിന്നും വിലക്കിയത്. എന്നാല്‍ 2016ല്‍ ഉറി സൈനിക സൈനിക ക്യാംപില്‍ ലഷ്‌കര്‍ ഇ തോയ്ബ ഭീകരാക്രമണം നടത്തിയപ്പോള്‍ മോദി സര്‍ക്കാരിനെ ഈ ഭയം പിന്നോട്ട് വലിച്ചില്ല. അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം അയല്‍ക്കാരുടെ ഭീകര ലോഞ്ച് പാഡുകള്‍ തകര്‍ത്തു. ബാലകോട്ടില്‍ ജെയ്‌ഷെ മുഹമ്മദ് പരിശീലന കേന്ദ്രം ഈ വര്‍ഷം അതിര്‍ത്തി കടന്ന് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തതും ഈ പശ്ചാത്തലത്തിലാണ്.

ബാലകോട്ട് ക്യാംപുകള്‍ വീണ്ടും സജീവമാകുന്നതായുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ ലക്ഷ്യം കൈവരിച്ചില്ലെന്ന് അര്‍ത്ഥമില്ലെന്ന് നരവാനെ വ്യക്തമാക്കി. ‘ഭീകര ക്യാംപുകളും, സൗകര്യങ്ങളും, ലോഞ്ച് പാഡുകളും സുരക്ഷിതമായി പ്രവര്‍ത്തിക്കില്ലെന്നും, ഇത് തകര്‍ക്കുമെന്ന വസ്തുത എല്ലാവര്‍ക്കും വ്യക്തമാണ്. ഭാവിയില്‍ ഇത്തരം പ്രകോപനങ്ങള്‍ നടത്തുമ്പോള്‍ പാകിസ്ഥാന് നല്‍കിയ ഈ സന്ദേശം ഓര്‍മ്മയുണ്ടാകും’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top